ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കായി പരീക്ഷ എഴുതാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്നാണ് സിബിഐ പറയുന്നത്. സിക്കറിലെ കോച്ചിങ് മേഖലയിലെ ബന്ധങ്ങൾ വഴി ചോദ്യപേപ്പർ ലഭിക്കുമെന്ന് അറിഞ്ഞതിനെ തുടർന്ന് പ്രതിയായ അമിത് കുമാർ മീണ അവിടെ എത്തിയതായും അന്വേഷണ സംഘം ആരോപിക്കുന്നു.
നീറ്റ്-യുജി പരീക്ഷ മെയ് 3ന് ഏകദേശം 20 ലക്ഷം വിദ്യാർഥികൾക്കായി നടത്തിയെങ്കിലും പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്ന് പിന്നീട് റദ്ദാക്കി. തുടർന്ന് ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രം പ്രകാരം സിക്കറിലെ പേപ്പർ ചോർച്ച കേസിലെ പ്രധാന കണ്ണികളെന്ന് അന്വേഷണ സംഘം ആരോപിക്കുന്ന മംഗിലാൽ ബിവാളും ദിനേഷ് ബിവാളും ഹ്യുണ്ടായ് വെർണ കാറിലെത്തി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങളിലെയും ചോദ്യങ്ങൾ ഉൾപ്പെട്ട അച്ചടിച്ച സെറ്റുകൾ അമിത് കുമാർ മീണയ്ക്ക് കൈമാറി.
ചോദ്യപേപ്പറിനുള്ള പണം ഉടൻ നൽകുന്നതിന് പകരം നാല് ഉദ്യോഗാർഥികളുടെ പത്താം, പന്ത്രണ്ടാം ക്ലാസ് ഒറിജിനൽ മാർക്ക് ഷീറ്റുകൾ അമിത് കുമാർ മീണ ഈടായി നൽകിയെന്നാണ് സിബിഐയുടെ ആരോപണം. യഥാർഥ പരീക്ഷയിലെ 150ലധികം ചോദ്യങ്ങളുമായി ചോർന്ന പേപ്പറിലെ ചോദ്യങ്ങൾ ഒത്തുവന്നാൽ മാത്രമേ പണം നൽകേണ്ടിവരൂ എന്നും ധാരണയുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൈമാറ്റത്തിന് മുമ്പ് അമിതിന്റെ സുഹൃത്ത് രോഹിത് മാവ്ലിയ, ദിനേഷ് ബിവാളിന്റെ മകൻ റിഷി ബിവാളിന്റെ സിക്കറിലെ ഫ്ലാറ്റിൽനിന്ന് ഉദ്യോഗാർഥികളുടെ ഒറിജിനൽ മാർക്ക് ഷീറ്റുകൾ ശേഖരിച്ചതായും സിബിഐ ആരോപിക്കുന്നു.
എൻടിഎയ്ക്കുള്ളിൽ ആഴ്‌ചകൾക്ക് മുമ്പ് ആരംഭിച്ചുവെന്ന് സിബിഐ ആരോപിക്കുന്ന വലിയ ഗൂഢാലോചനയുടെ അവസാനത്തെ നേരിട്ടുള്ള ഇടപാടുകളിൽ ഒന്നായിരുന്നു ഈ കൈമാറ്റമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. നീറ്റിനായി സിക്കറിൽ തയ്യാറെടുക്കുന്നതിനിടെയാണ് റിഷി ബിവാളിനെ പരിചയപ്പെട്ടതെന്ന് അമിത് കുമാർ മീണ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
നീറ്റ് ചോദ്യപേപ്പർ ലഭിക്കാൻ 10-12 ലക്ഷം രൂപ സംഘടിപ്പിക്കണമെന്ന് റിഷി ആവശ്യപ്പെട്ടെന്നും, 10-12 ഉദ്യോഗാർഥികളെ കണ്ടെത്തിയാൽ ചോദ്യങ്ങൾ സൗജന്യമായി നൽകാമെന്ന് വാഗ്‌ദാനം ചെയ്തെന്നും അമിത് മൊഴി നൽകിയതായി സിബിഐ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉദ്യോഗാർഥികളെ കണ്ടെത്താൻ സുഹൃത്ത് രോഹിത് മാവ്ലിയയുടെ സഹായം തേടിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. എന്നാൽ റിഷിക്ക് നീറ്റിൽ ലഭിച്ചത് 720ൽ വെറും 107 മാർക്കായിരുന്നു.
സിക്കറിലെ കെമിസ്ട്രി അധ്യാപകനായ ശശികാന്ത് സുതാർ പ്രചരിച്ചിരുന്ന ഒരു 'ഗസ് പേപ്പർ' യഥാർഥ പരീക്ഷാ ചോദ്യപേപ്പറുമായി വളരെ സാമ്യമുള്ളതായി കണ്ടെത്തിയതോടെയാണ് പേപ്പർ ചോർച്ച പുറത്തുവന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അദ്ദേഹം എൻടിഎയ്ക്ക് ഇമെയിൽ അയച്ചതോടൊപ്പം രാജസ്ഥാൻ പോലീസിനെയും വിവരം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ 10 മുതൽ 25 ലക്ഷം രൂപ വരെ വാങ്ങി ചോദ്യപേപ്പർ വിൽക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.
തുടർന്ന് രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 12ന് സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പിന്നീട് വിവിധ സംസ്ഥാനങ്ങളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച സിബിഐ, എൻടിഎയിലെ വിഷയ വിദഗ്‌ധർ, ഇടനിലക്കാർ, ഗുണഭോക്താക്കളായ ഉദ്യോഗാർഥികൾ എന്നിവരടങ്ങുന്ന ശൃംഖല കണ്ടെത്തിയതായി അറിയിച്ചു. കേസിൽ ഇതുവരെ 13 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
LIVE