ബന്ധുവിന് ജാമ്യം ലഭിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് രാത്രിയിൽ ശ്മശാനത്തിൽ പൂജ
ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും മറ്റ് രണ്ടുപേരുടെയും ഫോട്ടോകൾ ഉപയോഗിച്ച് ബിലാസ്പൂരിലെ ശ്മശാനത്തിൽ നാല് പേർ അർദ്ധരാത്രിയിൽ വിചിത്രമായ ‘താന്ത്രിക’ പൂജ നടത്തി. ക്രിമിനൽ കേസിൽ അറസ്റ്റിലായ ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായാണ് പൂജ നടത്തിയത്. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മറ്റ് മൂന്ന് പേർ ഓടിരക്ഷപ്പെട്ടു. സിപത് പ്രദേശത്തെ ദേവ്രി ഗ്രാമത്തിലെ മുക്തിധാമിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്
ശ്മശാനത്തിൽ നാല് പേർ സംശയാസ്പദമായ സാഹചര്യത്തിൽ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുറേ സമയം അവരെ നിരീക്ഷിച്ച ശേഷമാണ് ചോദ്യം ചെയ്തത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഒരാളെ പിടികൂടുകയായിരുന്നു. ഋഷികേശ് കുമാർ എന്നയാളാണ് പിടിയിലായത്. ചീഫ് ജസ്റ്റിസിന്റെയും മറ്റ് രണ്ട് വ്യക്തികളുടെയും ഫോട്ടോകൾക്ക് പുറമെ ചത്ത മീൻ, നാരങ്ങ, സിന്ദൂരം, തേങ്ങ മറ്റ് പൂജാസാധനങ്ങൾ എന്നിവയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും ഒളിവിലുള്ള മറ്റ് മൂന്ന് പേരെ തിരിച്ചറിയാനും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബിലാസ്പൂർ എസ്.പി. റഹ്നേഷ് സിംഗ് വ്യക്തമാക്കി. കത്തിക്കുത്ത് കേസിൽ അറസ്റ്റിലായ പ്രിയാൻഷു ബോലെ എന്ന ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനാണ് ഈ പൂജ നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ കുമാർ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.