പെട്രോൾ, ഡീസൽ വില കുറയുമോ? രാജ്യസഭയിൽ മന്ത്രി സുരേഷ് ഗോപി
പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നതിൽ കേന്ദ്രസർക്കാരിന് നേരിട്ട് പങ്കില്ലെന്ന് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി (Suresh Gopi) രാജ്യസഭയിൽ വ്യക്തമാക്കി. വിപണി സാഹചര്യങ്ങൾ വിലയിരുത്തിയശേഷം പൊതുമേഖലാ എണ്ണക്കമ്പനികളാണ് ചില്ലറ വിൽപ്പന വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇന്ധനവിലയിൽ പുതിയ കുറവില്ല
വിപണി സാഹചര്യങ്ങൾക്കനുസൃതമായാണ് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതിനാൽ പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിൽപ്പന വില നിശ്ചയിക്കുന്നതിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടലില്ലെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പെട്രോൾ, ഡീസൽ വിലയിൽ പുതിയ കുറവൊന്നും പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള വിപണി സാഹചര്യങ്ങൾ വിലനിർണയത്തിൽ നിർണായകമാണെന്നും സർക്കാർ വ്യക്തമാക്കി. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിയ സൈനിക നടപടികളെ തുടർന്നുണ്ടായ അന്താരാഷ്ട്ര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഉയർന്ന സാഹചര്യവും സർക്കാർ ചൂണ്ടിക്കാട്ടി.