ഒറ്റ ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും കത്തിക്കയറി.ഗ്രാമിന് ഒറ്റയടിക്ക് 395 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയർന്നതാണ് കേരളത്തിലും തിരിച്ചടിയായത്.
രാജ്യാന്തര വിപണിയിൽ ഔൺസിന് മൂന്നു ശതമാനത്തോളമാണ് വില ഉയർന്നത്. 4523 ഡോളറിലെത്തിയ വില. നിലവിൽ 4492 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 14200 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ വരും ദിവസങ്ങളിലും വില കുറയുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഇന്നിപ്പോൾ സ്വർണം കുതിച്ച് കയറിയത്.
കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 14600 രൂപയാണ് വില. പവൻ വില 1,16,800 രൂപയായി. പവൻ വില മാത്രമാണിത്. ഒരു പവൻ സ്വർണം വാങ്ങാൻ അഞ്ച് ശതമാനം അടിസ്ഥാന പണിക്കൂലി്യും 3 ശതമാനം ജി എസ് ടിയും നൽകണം. വൈവിധ്യമാർന്ന ഡിസൈനുകൾക്ക് 30 ശതമാനം വരെ ജ്വല്ലറികൾ പണിക്കൂലി ഇടാക്കുന്നുണ്ട്. അതായത് 1.25 ലക്ഷം കൊടുക്കാതെ ഒരു പവൻ ആഭരണം ലഭിക്കില്ലെന്ന് സാരം.
22 കാരറ്റിന് വില കുതിക്കുമ്പോൾ സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസമായത് 18 കാരറ്റ് ആഭരണങ്ങളാണ്. കുറഞ്ഞ തുകയ്ക്ക് മികച്ച ആഭരണ ഡിസൈനുകൾ സ്വന്തമാക്കാമെന്നത് 18 കാരറ്റ് ആഭരണങ്ങൾക്ക് പ്രിയമേറ്റിയിരുന്നു. എന്നാൽ ഇന്ന് 18 കാരറ്റും കുതിച്ചു. 18 കാരറ്റ് ഗ്രാമിന് 11995രൂപയാണ് ഇന്നത്തെ വില. പവന് 95,960 രൂപയും. അതായത് 1 ലക്ഷത്തിന് മുകളിൽ നൽകിയാൽ മാത്രമേ ഒരു പവൻ വാങ്ങാനാകൂ.
22 കാരറ്റ് ആഭരണങ്ങളോട് തന്നെയാണ് പൊതുവെ മലയാളികൾക്ക് പ്രിയം. നിക്ഷേപ താത്പര്യത്തോടെയാണ് ആളുകൾ സ്വർണം വാങ്ങുന്നത്. എന്നിരുന്നാലും വില ഉയർന്നതോടെ 18 കാരറ്റ് കൂടാതെ 14 കാരറ്റിലും 9 കാരറ്റിലും ജ്വല്ലറികൾ ആഭരണങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. യുവാക്കളാണ് കുറഞ്ഞ കാരറ്റിനോട് താത്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് ജ്വല്ലറിക്കാർ പറയുന്നത്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ അണിയാൻ ഉത്തമമാണെങ്കിലും ഇവയൊരിക്കലും നിക്ഷേപമെന്ന നിലയിൽ കാണാനാകില്ല. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ പണയം വെയ്ക്കുന്നത് സാമ്പത്തിക സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല
ഇനിയും വില ഉയരുമോ ? രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് കേരളത്തിലും വിലയെ സ്വാധീനിക്കുന്നത്. യുഎസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടം കുറഞ്ഞതാണ് ഇന്ന് നിക്ഷേപകരെ സ്വർണത്തിലേക്ക് വീണ്ടും ആകർഷിച്ചത്. ഡോളർ മൂല്യം ഇടിഞ്ഞതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് ലാഭകരമായി. അതേസമയം പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ കടുക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇറാനെ സാമ്പത്തികമായി ഞെരുക്കുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാനുമായി സാമ്പത്തികമായി ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നാൽ ഇറാൻ്റെ ഭാഗത്ത് നിന്നും പ്രതിരോധ നടപടികൾ ഉണ്ടാകും. സ്വാഭാവികമായും ഇത് ക്രൂഡ് ഓയിൽ വില കത്തിക്കയറാൻ കാരണമാകും. ക്രൂഡ് വില ഉയരുന്നത് പണപ്പെരുപ്പ ആശങ്ക വീണ്ടും കടുപ്പിക്കും. പണപ്പെരുപ്പം ഉയർന്നാൽ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പലിശ നിരക്ക് കൂട്ടുന്നതിന് സ്വർണത്തിന് തിരിച്ചടിയായിരിക്കും. ഇത് വില കുറയാൻ കാരണമയേക്കും.
LIVE