കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇഡി ഇപ്പോൾ അന്വേഷണം നടത്തുന്നത്.
വീണയ്ക്ക് കൂടുതൽ കമ്പനികളിൽ പങ്കാളിത്തമുണ്ടോ എന്നതിനെക്കുറിച്ചും വിദേശ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇഡി വിശദമായി പരിശോധിച്ചുവരികയാണ്. വരുമാനത്തിനപ്പുറം വീണ വലിയ തോതിൽ പണം കൈകാര്യം ചെയ്തതിൽ ദുരൂഹതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് ഓണത്തിന് ശേഷമായിരിക്കും ഇഡി ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക എന്നാണ് സൂചന.
വീണയ്ക്കും മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഉടൻ തന്നെ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകിയേക്കും. ചോദ്യം ചെയ്യലിന് മുന്നോടിയായി ശക്തമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേരളത്തിലും ബെംഗളൂരുവിലുമായി ഇതിനോടകം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട.
കഴിഞ്ഞ മെയ് 27-ന് നടത്തിയ റെയ്ഡുകളിൽ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എഴുതിവയ്ക്കപ്പെട്ട ചില നിർണായക രേഖകൾ ഇഡി കണ്ടെടുത്തിരുന്നു. വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ഈ രേഖകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. വരുമാന സ്രോതസ്സിന് അപ്പുറമായി ഏതാണ്ട് 20 കോടിയോളം രൂപയുടെ ഇടപാടുകൾ ഇവർ കൈകാര്യം ചെയ്തതായി വ്യക്തമായിട്ടു.
അന്വേഷണം ഒഴിവാക്കുന്നതിനായി മറ്റൊരാളുടെ (നന്ദുലാൽ) പേരിലുള്ള സിം കാർഡും വൈഫൈ റൂട്ടറും ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ ചെയ്തതായി ഇഡി സംശയിക്കുന്നു. വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് നിലവിലെ പിഎംഎൽഎ കേസിന് പുറമേ ഫെമ കേസ് കൂടി രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
LIVE