മുത്തങ്ങ കേസ്; ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
മുത്തങ്ങ ഭൂസമരത്തിനിടെ ഉദ്യോഗസ്ഥർക്കുനേരെ വധശ്രമം നടത്തിയെന്ന കേസിൽ ആദിവാസി ഗോത്രസഭാ നേതാവ് എം. ഗീതാനന്ദനടക്കം നാലുപേരുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാം, വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവർക്ക് അഞ്ചുവർഷത്തെ കഠിനതടവാണ് കൽപറ്റ പ്രിൻസിപ്പൽ ജില്ലാ ആൻഡ് സ്പെഷ്യൽ കോടതി വിധിച്ചിരുന്നത്. ഈ വിധിയാണ് ഹൈക്കോടതി ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.
പ്രതികൾ ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്നും രണ്ടാൾ ജാമ്യത്തിലും ജയിലിൽനിന്ന് പുറത്തിറങ്ങാമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അപ്പീലിൽ ഹൈക്കോടതി പിന്നീട് വിശദമായി വാദം കേൾക്കും. അതേസമയം, മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട പ്രധാന കേസിൽ ഗീതാനന്ദനടക്കം മുഴുവൻ പ്രതികളെയും കൽപറ്റ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.