'എൻ്റെ കൈകൾ ശുദ്ധം; ഇ.ഡിയുടെ വിചിത്ര നടപടികൾ വീണ എന്റെ മകൾ ആയതിനാൽ': പിണറായി വിജയൻ
ടി.വീണ തന്റെ മകളായതുകൊണ്ടാണ് ഇഡിയുടെ വിചിത്രമായ നടപടികൾ നേരിടേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹവാല ഇടപാട് നടന്നതിന് തെളിവുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാർത്താക്കുറിപ്പിനോട് പ്രതികരിച്ച് തൃശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണ അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും വിവരങ്ങൾ നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും വളരെ സുതാര്യമായാണ് നടക്കുന്നത്. തന്റെ കൈകൾ ശുദ്ധമാണ്, ആരും അത് കറയാക്കാൻ നോക്കേണ്ട. വീണ തന്റെ മകളാണ് എന്നതിനാലാണ് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാവുന്നത്. സാധാരണയായി ഇഡി വാർത്താക്കുറിപ്പുകൾ ഇറക്കാറില്ലെങ്കിലും ഈ വിഷയത്തിൽ അത്തരത്തിലൊന്ന് ഇറക്കിയിട്ടുണ്ട്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത നൽകിയതെന്ന് അദ്ദേഹം ചോദിച്ചു
പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാം എന്നാണ് ചിലർ കരുതുന്നത്. താനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന പൂർണ ബോധ്യമുണ്ട്. മുൻകാലങ്ങളിൽ തനിക്കെതിരെയും സിബിഐ അന്വേഷണം ഉണ്ടായിട്ടുണ്ടെന്നും, 1996ൽ തിരഞ്ഞെടുപ്പ് സമയത്ത് ഒരാൾ രണ്ടോ മൂന്നോ കോടി തന്നു എന്നാരോപണം ഉയർന്നുവെങ്കിലും അത് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.