തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പ്രസ്‌താവന തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. പ്രസ്‌താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കാന്തപുരത്തിന്റെ പ്രസ്‌താവനക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്ത്രീകൾ വീട്ടിലിരിക്കേണ്ടവർ ആണെന്ന പ്രസ്‌താവനയോട് പാര്‍ട്ടിക്കോ സര്‍ക്കാരിനോ തനിക്കോ യോജിക്കാനാകില്ലെന്നും വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടവരല്ല സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ മുഖ്യധാരയിലെ സമസ്‌ത മേഖലകളിലും പങ്കെടുക്കേണ്ടവളാണ് സ്ത്രീ. കാന്തപുരത്തിന്റെ പ്രസ്‌താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയില്‍ നിന്ന് വന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്ലാമിക ചരിത്രം ഉൾപ്പെടെ എടുത്തുപറഞ്ഞു കൊണ്ടാണ് വിഡി സതീശന്റെ പ്രതികരണം. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരേണ്ടവളാണെന്നാണ് ഇസ്ലാമിക ചരിത്രവും പറയുന്നത്. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നു. രണ്ടാം ഭാര്യ ആയിഷയാകട്ടെ യുദ്ധത്തില്‍ പങ്കെടുത്ത സര്‍വസൈന്യാധിപ പോലുമായിരുന്നു. ഇസ്ലാമിക ചരിത്രത്തേയും മറ്റും ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് കാന്തപുരത്തിന്റെ പ്രസ്‌താവനയോട് ഒരുതരത്തിലും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. ഖലീഫ ഉമറിന്റെ രാജസദസില്‍ മഹറ് കുറയ്ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ഒരു സ്ത്രീയാണ് ചോദ്യം ചെയ്‌തത്. രാജസദസ്സില്‍ സ്ത്രീയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. അപ്പോള്‍ ഇത്തരം സ്ത്രീ വിരുദ്ധ പ്രസ്‌താവനകള്‍ക്കൊപ്പം ഈ സര്‍ക്കാരില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നുമായിരുന്നു കാന്തപുരത്തിന്റെ വിവാദ പ്രസ്‌താവന. സ്ത്രീകളെ നബിദിന ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം നടത്തിയ നിർദ്ദേശവും വിവാദമായിരുന്നു.
സ്ത്രീകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നു മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തിൽ പറഞ്ഞിരുന്നത്. നിരന്തരം വിമർശനങ്ങൾ ഉയർന്നിട്ടും തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. എന്നാൽ വിഷയത്തിൽ ലീഗ് മന്ത്രിമാർ അടക്കം ഇതുവരെ അഭിപ്രായം പങ്കുവച്ചിട്ടില്ല. അതിനിടയിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
അതിനിടെ കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പ്രസ്‌താവനയെ പിന്തുണച്ച് ടികെ ഹംസ രംഗത്തെത്തി. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദ്ദേശമെന്നാണ് ടികെ ഹംസയുടെ വാക്കുകൾ. കാന്തപുരം പറഞ്ഞതിനെ ആവശ്യമില്ലാതെ വിവാദമാക്കി. കാന്തപുരത്തിന് മതത്തിന്റെ കാര്യം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും മുസ്ലിം സ്ത്രീകളുടെ അതിപ്രസരം പാടില്ലെന്ന അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
LIVE