നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച വളര്‍ച്ചാ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ ജിഡിപി 7.8 ശതമാനമാണ് എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇത് തെറ്റാണെന്നും ജിഡിപി വെറും 2.6 ശതമാനമാണ് എന്നും മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗ് പറയുന്നു. കണക്കുകള്‍ തെറ്റായി ചിത്രീകരിച്ച് ജനങ്ങളെ പറ്റിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
എന്നാല്‍ ഗാര്‍ഗിന്റെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളുന്നു. ഖാര്‍ഗിന്റെ വാദം അടിസ്ഥാന രഹിതമാണന്നും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. നിശ്ചിത കാലയളവില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തമുള്ള വിപണി മൂല്യമാണ് ജിഡിപി. ഇത് കണക്കാക്കുന്ന പുതിയ രീതിയും പഴയ രീതിയും തമ്മിലുള്ള വ്യത്യാസമാണ് വിവാദങ്ങള്‍ക്ക് കാരണം.
വിപണി വിലയെ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്നതാണ് നോമിനല്‍ ജിഡിപി. ഇതില്‍ വിലക്കയറ്റം കൂടി ഉള്‍പ്പെടും. എന്നാല്‍ വിലക്കയറ്റം ഒഴിവാക്കി ഒരു നിശ്ചിത വര്‍ഷത്തെ (ബേസ് ഇയര്‍) കണക്കുകള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്നതാണ് റിയല്‍ ജിഡിപി. റിയല്‍ ജിഡിപിയാണ് യഥാര്‍ഥത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച വ്യക്തമാക്കുക.
കഴിഞ്ഞ വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.9 ശതമാനമായി സര്‍ക്കാര്‍ താഴ്ത്തിയതു കൊണ്ടാണ് ഇപ്പോള്‍ വളര്‍ച്ചയുണ്ടായി എന്ന് തോന്നുന്നത്. വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യപാദത്തിലെ ജിഡിപി 86 ലക്ഷം കോടിയായിട്ടാണ് നേരത്തെ കണക്കാക്കിയത്. എന്നാല്‍ ഇപ്പോള്‍ അത് 80 ലക്ഷം കോടിയാക്കി പരിഷ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം അടിസ്ഥാനമാക്കിയ കണക്ക് വളരെ കുറവായതിനാലാണ് ഈ വര്‍ഷം വലിയ വളര്‍ച്ചയുണ്ടായി എന്ന് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് പരിഷ്‌കരിച്ചില്ലായിരുന്നു എങ്കില്‍ നോമിനല്‍ ജിഡിപി വളര്‍ച്ച വളരെ കുറവായിരിക്കും എന്നും ഗാര്‍ഗ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ ജിഡിപി കണക്ക് എന്തിന് പരിഷ്‌കരിച്ചു എന്നാണ് ഗാര്‍ഗിന്റെ ചോദ്യം. കഴിഞ്ഞ വര്‍ഷത്തെ കണക്ക് കുറച്ച് കാണിച്ചാണ് ഈ വര്‍ഷം വലിയ വളര്‍ച്ചയുണ്ടായി എന്ന നിഗമനത്തില്‍ എത്തുന്നത്. കാര്‍ഷിക മേഖലയും ഖനന മേഖലയും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് ഗാര്‍ഗ് സമ്മതിക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നേരത്തെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മാനുഫാക്ചറിങ് മേഖല ഇടിയുകയാണ് ചെയ്തത് എന്നും ഗാര്‍ഗ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ മൂലധന ചെലവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ ഉപഭോഗം കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് പ്രധാന ആശങ്കയെന്നും ഗാര്‍ഗ് പറയുന്നു. ഇന്നത്തെ ഉപഭോഗ വളര്‍ച്ച സര്‍ക്കാര്‍ നേരത്തെ പരസ്യപ്പെടുത്തിയ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നെഗറ്റീവിലാണുള്ളത്. ഇതാണ് ആശങ്കപ്പെടുത്തുന്ന കാര്യം എന്ന് ഗാര്‍ഗ് പറയുന്നു. ഇന്ത്യയുടെ വളര്‍ച്ച ശക്തമാണോ എന്ന ചോദ്യമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ജനങ്ങള്‍ക്ക് ചെലവഴിക്കാനുള്ള ശേഷി കുറയുകയല്ലേ ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് ചെയ്ത കണക്കുകളും യഥാര്‍ഥ അവസ്ഥയും തമ്മില്‍ അന്തരമുണ്ട് എന്നാണ് ഗാര്‍ഗ് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ആധാരമാക്കി പരിശോധിച്ചാല്‍ നോമിനല്‍ ജിഡിപി 2.6 ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം അത് 10.3 ശതമാനവുമാണ്. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന 7.8 ശതമാനം വളര്‍ച്ച എന്ന കണക്കില്‍ സംശയമുണ്ട് എന്ന് ഗാര്‍ഗ് പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ നോമിനല്‍ ജിഡിപിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ നോമിനല്‍ ജിഡിപിയും തമ്മിലാണ് ഗാര്‍ഗ് താരതമ്യപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86.05 ലക്ഷം കോടി രൂപയാണ്. ഈ വര്‍ഷം ഇത് 88.27 ലക്ഷം കോടി രൂപയും. ഇങ്ങനെയാണ് 2.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്ന നിഗമനത്തില്‍ ഗാര്‍ഗ് എത്തുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ ഖണ്ഡിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 86.05 ലക്ഷം കോടി ജിഡിപി എന്ന കണക്കിന് അടിസ്ഥാന വര്‍ഷം 2011-12 ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ 88.27 ലക്ഷം കോടി രൂപ എന്ന കണക്കിന് അടിസ്ഥാനം 2022-23 വര്‍ഷമാണ്. വ്യത്യസ്തമായ ജിഡിപി സീരിസിലെ സ്റ്റാറ്റിറ്റിക്‌സുകള്‍ ഒത്തുനോക്കുന്ന ഗാര്‍ഗിന്റെ കണക്ക് തെറ്റാണെന്നും സര്‍ക്കാര്‍ പറയുന്നു.
LIVE