കോഴിക്കോട്: ചേവായൂർ മഠത്തിൽമുക്കിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇറക്കമിറങ്ങി റോഡിലൂടെ കുറഞ്ഞ വേഗത്തിൽ വന്ന കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതാണ് ഇതിലുള്ളത്. സമീപത്തെ ഫാക്ടറിയുടെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തിൽ നേരത്തെ തന്നെ വലിയ ദുരൂഹതയുണ്ടായിരുന്നു.
മതിലിൽ ഇടിച്ച ആഘാതത്തിൽ കാറിന് തീപ്പിടിക്കുകയായിരുന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അഞ്ച് ലിറ്ററിന്റെ പെട്രോൾ കന്നാസ് സമീപത്തുനിന്ന് കിട്ടിയതും മറ്റു സംശയങ്ങളും ദുരൂഹത വർധിപ്പിച്ചു. ഇപ്പോൾ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ, സ്വാഭാവിക അപകടമായിരിക്കാം എന്ന നിഗമനം ഏറെക്കുറെ അവസാനിച്ചു.
ജീവനൊടുക്കിയതോ അല്ലെങ്കിൽ കൊലപാതകമോ ആകാമെന്ന സംശയത്തിലാണ് പോലീസ്. ബുധനാഴ്ച പുലർച്ചെ
നാലുമണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് കാറിനനുള്ളിൽ വെന്തു മരിച്ചത്.
ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നും കൊയിലാണ്ടിയിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു ഇദ്ദേഹംഅപകട വിവരമറിഞ്ഞ് പ്രദേശവാസികൾ ഓടിയെത്തുമ്പോഴേക്കും കാർ പൂർണമായും അഗ്‌നിക്കിരയായിരുന്നു.
തുടർന്ന്, അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറൻസിക്, ഫിംഗർപ്രിന്റ്, ഡോഗ് സ്‌ക്വാഡ് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
LIVE