Select Location
All Locations
State
Region
City / District
LIVE
ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്; സിപിഎം അംഗം പിന്തുണച്ചു

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസ് അംഗം വിപി മനോജ് കുമാര്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം അംഗത്തിന്റെ കൂടി പിന്തുണയിലാണ് കോണ്‍ഗ്രസിന് ഭരണം കിട്ടിയത്. കോണ്‍ഗ്രസിനെ ഭരണത്തിലെത്താന്‍ പിന്തുണച്ച അംഗത്തിനെതിരെ നടപടി എടുക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
കഴിഞ്ഞ മാസം ആദ്യവാരത്തിലാണ് നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും ബിജെപി ഭരണ സമിതി വീണതും. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പായിരുന്നു. വീണ്ടും ഭരണത്തില്‍ കയറാമെന്ന ബിജെപിയുടെ മോഹം ഇതോടെ പൊലിഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എന്‍ഡിഎക്കും യുഡിഎഫിനും ആറ് വീതം സീറ്റുകളാണ് ലഭിച്ചത്. ബാക്കി രണ്ട് സീറ്റില്‍ എല്‍ഡിഎഫും ജയിച്ചു. എല്‍ഡിഎഫ് പിന്തുണയ്ക്കുന്നവര്‍ക്ക് ഭരിക്കാം എന്നതാണ് സാഹചര്യം. എന്നാല്‍ എല്‍ഡിഎഫിന്റെ പിന്തുണ യുഡിഎഫോ എന്‍ഡിഎയോ തേടിയില്ല. പിന്തുണയ്‌ക്കേണ്ടതില്ല എന്ന് എല്‍ഡിഎഫ് തീരുമാനിക്കുകയും ചെയ്തു.
ഒടുവില്‍ ടോസിലൂടെയാണ് എന്‍ഡിഎക്ക് ഭരണം ലഭിച്ചതും ബിജെപി നേതാവ് നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റായതും. ആറ് മാസം കഴിഞ്ഞ വേളയില്‍ യുഡിഎഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു. എല്‍ഡിഎഫ് പിന്തുണച്ചതോടെ ബിജെപി ഭരണം വീണു. ഇന്ന് എല്‍ഡിഎഫ് അംഗം പിന്തുണച്ചില്ലെങ്കില്‍ വീണ്ടും ടോസ് ഇടുന്നതിലേക്ക് എത്തുമായിരുന്നു. ഭരണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് എല്‍ഡിഎഫ് അംഗം യുഡിഎഫിനെ പിന്തുണയ്്ക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെ അല്ല തങ്ങളുടെ അംഗം യുഡിഎഫിനെ പിന്തുണച്ചത് എന്ന് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പാര്‍ട്ടിയുടെ അറിവില്ലാതെയാണ് ഇത് നടന്നത്. അംഗത്തിനെതിരെ നടപടി എടുക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് ഒരു സമരത്തിന്റെ ഭാഗമാണ്. എന്നാല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഭരണത്തിലേക്ക് പിന്തുണയ്ക്കരുത് എന്നാണ് പാര്‍ട്ടി നയം. അത് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
എല്‍ഡിഎഫ് അംഗം പിന്തുണച്ചില്ലെങ്കില്‍ വീണ്ടും ടോസിലേക്കും ബിജെപി ഭരണത്തില്‍ തിരിച്ചെത്തുന്നതിലേക്കും വരില്ലേ കാര്യങ്ങള്‍ എന്ന ചോദ്യത്തിന് നയപരമായ തീരുമാനം അദ്ദേഹം എടുത്തു പറയുകയായിരുന്നു. അതേസമയം, ബിജെപിയുടെ ഭരണം അവസാനിപ്പിക്കുന്നതിന് എല്‍ഡിഎഫ് അംഗം പിന്തുണച്ചതില്‍ നന്ദിയുണ്ടെന്ന് മനോജ് കുമാര്‍ പറഞ്ഞു. തങ്ങള്‍ പിന്തുണ തേടിയിരുന്നില്ലെന്നും ഉപാധി ഇല്ലാതെയാണ് അദ്ദേഹം പിന്തുണച്ചതെന്നും മനോജ് കുമാര്‍ പറഞ്ഞു.


News18Kerala 1 hour ago
Home Flash News