രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി നൽകി എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. വന്ദേമാതരം വിഷയത്തിലെ എസ് എഫ്ഐ സമരത്തിനിടയിലുളള ശിവപ്രസാദിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്കിലെ പരിഹാസ കുറിപ്പ്.
"വാട്സാപ്പ് നമ്പർ തരാം, നല്ല ഫോട്ടോ ഉണ്ടെങ്കിൽ അയച്ചുതരണേ," എന്ന് സമരത്തിനിടെ എസ് എഫ് ഐയിലെ എന്റെ അനിയൻ ശിവപ്രസാദ്. ഈ ചേട്ടനോട് ചോദിച്ചാൽ പോരേ? ചേട്ടൻ അയച്ചുതരില്ലേ നല്ല ഫോട്ടോ. ആരുടേത് വേണം? മമ്മൂട്ടി, മോഹൻലാൽ, മനോജ് കെ ജയൻ...?- എന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
എം ശിവപ്രസാദിന്റെ മറുപടി ഇങ്ങനെ: ' വ്യക്തിഹത്യ കൊട്ടേഷൻകാരോടും, ശ്രീജിത്ത് പണിക്കർ ചേട്ടനോടും: അന്നേ പറഞ്ഞതല്ലെ ഞാൻ AIയും വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയും മാത്രം വിശ്വസിക്കരുത്, ഇടക്ക് അത് ചതിക്കുമെന്ന്. ഇന്നലത്തെ സമരത്തിൽ തലേദിവസം മാർച്ചിൽ SFI ക്കാരെ മർദ്ദിച്ച പോലീസുകാർ തന്നെ അതിൽ പ്രതിഷേധിച്ച വിദ്യാർഥികളുടെ ഫോട്ടോ എടുത്തതിനെ ചോദ്യം ചെയ്യുന്ന വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്താണ് അങ്ങയുടെ കോൺഗ്രസ് - ബി.ജെ.പി. സംയുക്ത വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിച്ചത്.
നാട്ടിൽ ഇറങ്ങി തിരിക്കാനുള്ള അങ്ങയുടെ പരിമിതിയും സമയ കുറവും ഞാൻ തിരിച്ചറിയുന്നത് കൊണ്ട് അത് ചെയ്യണമെന്ന് പറയുന്നില്ല. പുറത്തിറങ്ങിയാൽ വെയില് കൊള്ളണം, റ്റാൻ അടിക്കാൻ സാധ്യത ഉണ്ട്, വിയർക്കും, പിന്നെ പതിവില്ലാതെ വിയർത്താൽ പനി വരും. അതുകൊണ്ട് തന്നെ എന്തു കൊണ്ടും സേഫ് AC മുറിയിലെ രാഷ്ട്രീയ നിരീക്ഷണമാണ്. പക്ഷെ ഒരു കാര്യം സ്‌നേഹത്തോടെ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ, പ്രത്യേകിച്ച് അവർ ഇടതുപക്ഷത്തിന്റെ ഭാഗമാണെങ്കിൽ പുച്ഛിച്ചും പരിഹസിച്ചും, അപവാദങ്ങൾ പ്രചരിപ്പിച്ചും ഇല്ലാ കഥകൾ മെനഞ്ഞും, ചെയ്യുന്ന പണിയുടെ പേരല്ല രാഷ്ട്രീയ നിരീക്ഷണം എന്ന് ഓർക്കുന്നത് നല്ലതാണ്.
ഒരാളെ കൊല്ലാൻ ഗുണ്ടകൾ കൊട്ടേഷൻ എടുക്കുന്നതും ഒരാളുടെ വ്യക്തിത്വത്തെ നശിപ്പിക്കാൻ രാഷ്ട്രീയ കൊട്ടേഷൻ എടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല എന്ന് ബോധ്യപ്പെടുന്നത് നല്ലതാണ്. കൊട്ടേഷൻ ഏറ്റെടുത്ത സ്ഥിതിക്ക് ചേട്ടൻ ആ പണി നന്നായി ചെയ്യുക. ഞാൻ എൻ്റെ പണിയും തുടരട്ടെ. ഞാൻ സമരത്തിൽ പങ്കെടുക്കുന്നതിൻ്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത ചേട്ടനോടുള്ള നന്ദി സൂചകമായി ചേട്ടൻ്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് ഞാൻ അതിയായ ആഗ്രഹിച്ചു.
പക്ഷേ ചേട്ടൻ്റെ രാഷ്ട്രീയ പ്രവർത്തനം ചാനൽ മുറിയിൽ മാത്രമായതുകൊണ്ട് സമരത്തിൽ പങ്കെടുക്കുന്ന ഒരു ഫോട്ടോ പോലും മഷിയിട്ടു നോക്കിയിട്ടും കിട്ടിയില്ല എന്ന് വ്യസനസമേതം അറിയിക്കട്ടെ. അതുകൊണ്ട് ഞാൻ ചേട്ടന് എൻ്റെ വാട്സ്ആപ്പ് നമ്പർ അയച്ചു നൽകാം. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഒന്നും ഫോട്ടോ വേണ്ട, ചേട്ടൻ സമരത്തിൽ പങ്കെടുത്ത ഒരു ഫോട്ടോ അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. കളറിൽ തന്നെ ഒരെണ്ണം പോരട്ടെ'.
LIVE