പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം; 15കാരനുൾപ്പെടെ പരിക്ക്
മുക്കത്ത് പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനവും അധിക്ഷേപവും (Drunk gang assaults family in Mukkam). കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ അഗസ്ത്യൻമുഴി പാലത്തിന് സമീപമാണ് സംഭവം. അഗസ്ത്യൻമുഴി സ്വദേശി ഷാജി, ഭാര്യ സിനി, 15 വയസുകാരനായ മകൻ ഗോകുൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ മൂവരും മുക്കം കെ.എം.സി.റ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വന്തം ഫാമിലെ പശുക്കൾക്കായി സ്ഥിരമായി അഗസ്ത്യൻമുഴി പാലത്തിന് ചുവട്ടിൽ നിന്നാണ് ഇവർ പുല്ല് വെട്ടാറുള്ളത്. ഇന്ന് വൈകിട്ടും പതിവുപോലെ പുല്ല് വെട്ടി തിരികെ മടങ്ങാൻ ഒരുങ്ങവേ, പാലത്തിന് സമീപം തങ്ങുകയായിരുന്ന മദ്യപ സംഘത്തിന്റെ ബൈക്കുകൾ വഴി തടസ്സപ്പെടുത്തി ഇട്ടിരിക്കുകയായിരുന്നു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
റോഡിൽ നിന്ന് വാഹനം മാറ്റാൻ പറഞ്ഞ ഷാജിയോട്, കൂടെയുള്ള സ്ത്രീയെ ചൂണ്ടിക്കാട്ടി സദാചാര ഗുണ്ടായിസത്തിന് സമാനമായ രീതിയിൽ സംഘം അധിക്ഷേപകരമായി സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയും കൂടെയുള്ളത് ഭാര്യയും മകനുമാണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ തർക്കം രൂക്ഷമായി. തുടർന്ന് മദ്യപ സംഘം മൂവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.