Select Location
All Locations
State
Region
City / District
യുഎഇയും ഒമാനും ഇടയിൽ റെയിൽവേ ശൃംഖല; 250 കോടി ഡോളറിന്റെ പദ്ധതി, 238 കി. മീ ദൈർഘ്യം

മസ്‌കറ്റ്: ഒമാനും യുഎഇയും തമ്മിൽ റെയിൽവേ ബന്ധം വികസിപ്പിക്കുന്നതിനുള്ള കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. ഇതോടെ 250 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ മറ്റൊരു ഔപചാരിക നടപടികൂടി പൂർത്തിയായി. അതിർത്തി കടന്നുള്ള റെയിൽവേ ശൃംഖലയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം പുറപ്പെടുവിച്ച 10 റോയൽ ഡിക്രികളിൽ ഒന്നായ റോയൽ ഡിക്രി നമ്പർ 75/2026 പ്രകാരമാണ് കരാറിന് അംഗീകാരം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ ജൂൺ 21ന് ഒപ്പുവെച്ചിരുന്നു. സെപ്റ്റംബർ 3 മുതൽ ഡിക്രി പ്രാബല്യത്തിൽ വന്നു. എതിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് ഹഫീത് റെയിൽ.

കദേശം 238 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ഒമാനിലെ സോഹാറിനെ യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. അൽ ബുറൈമിയിലൂടെയും അൽ ഐനിലൂടെയുമാകും റെയിൽപാത കടന്നുപോകുകയെന്നാണ് വിവരം. പുതിയ യാത്രാ റെയിൽപാത സൃഷ്‌ടിക്കുക എന്നതിൽ മാത്രം പദ്ധതി ഒതുങ്ങുന്നില്ല.
ഒമാനിലെ പ്രധാന വ്യാവസായിക-തുറമുഖ കേന്ദ്രമായ സോഹാറിനെ യുഎഇയുടെ വിപുലീകരിച്ചുവരുന്ന റെയിൽവേ, ലോജിസ്‌റ്റിക്‌സ് ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു റെയിൽ ഇടനാഴിയും ഇതിലൂടെ രൂപപ്പെടും. ഇതോടെ തുറമുഖങ്ങൾ, വ്യവസായ മേഖലകൾ, വിപണികൾ എന്നിവയ്ക്കിടയിൽ അസംസ്‌കൃത വസ്‌തുക്കളും ഉൽപന്നങ്ങളും കൊണ്ടുപോകുന്നതിന് വ്യവസായ സ്ഥാപനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭിക്കും.
ഹഫീത് റെയിൽ പദ്ധതിയുടെ ആകെ മൂല്യം ഏകദേശം 250 കോടി ഡോളർ ആണ്. പ്രാദേശികവും അന്തർദേശീയവുമായ ബാങ്കുകളുടെ കൂട്ടായ്‌മയിൽ നിന്ന് പദ്ധതിക്ക് 150 കോടി ഡോളറിന്റെ ധനസഹായവും ലഭിച്ചിട്ടുണ്ട്. യാത്രാ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഓരോ ട്രെയിനിലും 350 മുതൽ 400 വരെ യാത്രക്കാരെ ഉൾക്കൊള്ളാനാകും.

പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ സോഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്ര ഏകദേശം 100 മിനിറ്റായി ചുരുങ്ങും. സോഹാറിൽ നിന്ന് അൽ ഐനിലേക്കുള്ള യാത്ര ഏകദേശം 47 മിനിറ്റിലും പൂർത്തിയാക്കാനാകും. റെയിൽവേയുടെ വാണിജ്യപരമായ പ്രാധാന്യത്തിൽ ചരക്ക് ഗതാഗതത്തിനും വലിയ പങ്കുണ്ടാകും.
ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. ഓരോ ട്രെയിനിനും 15,000 ടണ്ണിലധികം ചരക്ക്, അതായത് ഏകദേശം 270 സ്‌റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ വഹിക്കാനാകും. ഖനനം, സ്‌റ്റീൽ, പെട്രോകെമിക്കൽസ്, കൃഷി, ഭക്ഷ്യവ്യവസായം, റീട്ടെയിൽ, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകൾക്ക് ഈ റെയിൽ ശൃംഖല പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
ഏപ്രിലിൽ ഹഫീത് റെയിൽ അധികൃതർ പുറത്തുവിട്ട വിവരമനുസരിച്ച് പദ്ധതിയുടെ നിർമ്മാണം 40 ശതമാനം പൂർത്തിയായി. അൽ ഐൻ, അൽ ബുറൈമി, സോഹാർ, വാദി അൽ ജിസി എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗര, വ്യാവസായിക മേഖലകൾക്ക് പുറമെ മലനിരകളും ആഴത്തിലുള്ള വാദികളും ഉൾപ്പെടുന്ന പ്രദേശങ്ങളിലൂടെയാണ് റെയിൽപാത കടന്നുപോകുന്നത്.
അതിനാൽ വലിയ തോതിലുള്ള മണ്ണ് നീക്കം, പാലങ്ങൾ, തുരങ്കങ്ങൾ, വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണം ആവശ്യമാണ്. നിർമ്മാണ പുരോഗതിയുടെ ഭാഗമായി 2.7 കോടി ഘനമീറ്ററിലധികം മണ്ണുപണി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. റെയിൽ ശൃംഖലയിൽ ഏകദേശം 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും, നിരവധി പാലങ്ങളും മറ്റ് പ്രധാന ഘടനകളും ഉൾപ്പെടും.


One India Malayalam 1 hour ago
Home Flash News