Select Location
All Locations
State
Region
City / District
LIVE
ഇറാന്‍ ഇനി എന്തു ചെയ്യും? ഖാര്‍ഗില്‍ എണ്ണടാങ്കര്‍ തകര്‍ത്ത് അമേരിക്കന്‍ മിസൈല്‍, ട്രംപ് വെറുതെ പറഞ്ഞതല്ല

ഇറാനില്‍ ശക്തമായ ആക്രമണം നടത്തി അമേരിക്കന്‍ സൈന്യം. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലായിരുന്നു ആക്രമണം. നാല് മിസൈലുകളാണ് ഖാര്‍ഗിലേക്ക് വന്നതെന്ന് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ഇറാന്റെ വരുമാനം ഇല്ലാതാക്കുകയാകും അമേരിക്ക ലക്ഷ്യമിട്ടിരിക്കുക എന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനിലെ ലാര്‍ക്ക് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് ഇറാന്‍ സൈന്യം തിരിച്ചടിച്ചത് കുവൈത്ത്, ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലാണ്. തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തുന്ന എഐ വീഡിയോ പുറത്തുവിട്ടിരുന്നു. ട്രംപിന് ലാര്‍ക്ക് ദ്വീപ് ഖാര്‍ഗ് ദ്വീപായി മാറിയതാണെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ പുതിയ സംഭവത്തോടെ അമേരിക്ക ഖാര്‍ഗ് ദ്വീപ് ആക്രമിക്കാന്‍ നേരത്തെ തീരുമാനിച്ചു എന്നാണ് മനസിലാകുന്നത്.
ട്രംപിന്റെ വീഡിയോക്ക് പിന്നാലെ, ഖാര്‍ഗില്‍ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ സൈന്യം ഖാര്‍ഗില്‍ ആക്രമണം നടത്തിയ സാഹച്യത്തില്‍ ഇറാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ഖത്തറും പാകിസ്താനും ശ്രമിക്കവെയാണ് അമേരിക്ക വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മൂന്നാമത്തെ ശക്തിയാണ് ഇറാന്‍. ഖാര്‍ഗ് ദ്വീപ് വഴിയാണ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം. അവിടെയാണ് അമേരിക്ക പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. കൂടാതെ ഇറാന്റെ ആണവ കേന്ദ്രമുള്ള മലനിരകള്‍ ആക്രമിക്കുമെന്ന് ട്രംപ് പുതിയ ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഇറാന് സൈനികമായ പ്രഹരത്തിന് പുറമെ സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കങ്ങള്‍.
ഇറാനില്‍ നിന്നുള്ള കയറ്റുമതിക്ക് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട് അമേരിക്ക. ഇറാന്റെ എണ്ണ പ്രധാനമായും പോയിരുന്നത് ചൈനയിലേക്കാണ്. അമേരിക്കയുടെ നാവിക ഉപരോധം ശക്തമായതോടെ കയറ്റുമതി നിലച്ചതിനാല്‍ ഇറാന്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക പിന്‍മാറാതെ ഹോര്‍മുസ് പാത തുറക്കില്ല എന്ന ഉപാധി ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈജിപ്ഷ്യന്‍ ബാങ്കിന്റെ യുഎഇയിലെ ബ്രാഞ്ചിനെതിരെ അമേരിക്ക നടപടി എടുക്കുകയും ചെയ്തു. ഇതിന് പുറമെ തുര്‍ക്കിയിലെ പ്രധാന ബാങ്ക് ഇറാനുമായി സഹകരിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കസാഖിസ്താനില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇറാനുമായി വ്യാപാരം തുടങ്ങിയാല്‍ ഇന്ത്യയ്‌ക്കെതിരെയും ഉപരോധം പ്രഖ്യാപിക്കുമെന്ന് അമേരിക്ക സൂചിപ്പിച്ചു.


One India Malayalam 50 minutes ago
Home Flash News