'കശ്മീരികളെ ജയിലിൽ അടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?';വന്ദേമാതര വിവാദത്തിൽ ഒമർ അബ്ദുല്ല
ശ്രീനഗറിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ചതുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ എതിർപ്പിൽ സഖ്യകക്ഷിക്കെതിരെ ശക്തമായ മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല . ചടങ്ങിനിടെ വന്ദേമാതരം പൂർണ്ണമായി പാടിയതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. 1937 ലെ കോൺഗ്രസ് പ്രമേയപ്രകാരം ദേശീയഗാനത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസകൾ മാത്രം പാടണമെന്ന നിലപാടാണ് സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസിനോട് കോൺഗ്രസ് ആവശ്യപ്പെട്ടത്. സഖ്യകക്ഷി എന്ന നിലയിൽ ഈ തീരുമാനം പാലിക്കപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കോൺഗ്രസിന്റെ ഈ ഉപദേശത്തിന് മറുപടിയായി, രാജ്യത്തുടനീളമുള്ള ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് നിയമപരമായി നിർബന്ധമാക്കിയിട്ടുണ്ടെന്ന് ഉമർ അബ്ദുല്ല മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. നിയമം പാലിച്ചില്ലെങ്കിൽ കർശന നടപടികൾ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഗാനവുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിലുണ്ടെന്നും വന്ദേമാതരത്തിന്റെ എല്ലാ വരികളും നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജമ്മു കശ്മീരിന് മാത്രമല്ല, രാജ്യത്തുടനീള ബാധകമാണ്. രാജ്യത്തെ സർക്കാർ ചടങ്ങുകളുടെ പ്രോട്ടോക്കോൾ ഇതാണ്. നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടി സ്വീകരിക്കുമെന്നും അബ്ദുല്ല വ്യക്തമാക്കി. ഈ വിഷയത്തിൽ കശ്മീരിലെ ജനങ്ങൾ നിയമനടപടി നേരിടണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ കശ്മീരികളെ ജയിലിലടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്നും സഖ്യകക്ഷിയോട് അദ്ദേഹം തുറന്നടിച്ചു.