അന്തരിച്ച മലയാള മനോരമ ലേഖകൻ ജിജോ ജോണ്‍ പുത്തേഴത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. അങ്ങേയറ്റം വേദനാജനകമാണിതെന്നും കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണെന്നും വിഡി സതീശൻ പ്രതികരിച്ചു.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടക്കം ജിജോ ജോൺ പുത്തേഴത്ത് റിപ്പോർട്ട് ചെയ്ത വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കുറിപ്പുകൾക്കും വാർത്തകൾക്കും താഴെ രൂക്ഷമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിഡി സതീശന്റെ പ്രതികരണം: '' മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്.
മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്? മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്.
ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല''.
സൈബർ ആക്രമണങ്ങൾക്കെതിരെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത് വന്നിട്ടുണ്ട്: '' അന്തരിച്ച മലയാള മനോരമാ ലേഖകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണം അതീവ നിന്ദ്യവും ക്രൂരവുമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചതിന് ശേഷം അയാള്‍ ചെയ്ത വാര്‍ത്തകളുടെ പേരില്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെയും വേട്ടയാടുന്നത് മനുഷ്യത്വരഹിതമാണ്. ഒരു പരിഷ്കൃത സമൂഹത്തില്‍ ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണിത്.
ഇതിനെതിരെ അതിശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഐജി സൈബര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരവും അധിക്ഷേപാര്‍ഹവുമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികളുണ്ടാകും. ഇത്തരത്തിലുള്ള വ്യക്തിഹത്യകള്‍ ഒരു കാരണവശാലും അനുവദിക്കില്ല''.
LIVE