ദേശീയപാത ഉദ്ഘാടനം: ‘ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയും’; മന്ത്രി വി ശിവൻകുട്ടി
പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി, ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്. സർക്കാർ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ കോടതി ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ദേശീയ പാതയുമായി ബന്ധപ്പെട്ട് മറ്റൊരു സംസ്ഥാനവും ഫണ്ട് കൊടുക്കേണ്ടി വന്നിട്ടില്ല, കേരളം മാത്രം ആണ് പണം നൽകേണ്ടി വന്നത്. എന്നിട്ടും പിതൃത്വം ഏറ്റെടുക്കാൻ ഓരോരുത്തർ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്നും വട്ട പൂജ്യം ആണ് നൽകിയതെന്നും മന്ത്രി വിമർശിച്ചു. ഒരു 1000 രൂപയുടെ വികസന പ്രവർത്തനം എങ്കിലും മണ്ഡലത്തിൽ നടത്തണ്ടേ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ്. നേമത്ത് ഉള്ളവർ സാധാരണക്കാരാണ്. അവരൊക്കെ ഇപ്പോഴേ പേടിച്ച് ഇരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അങ്ങേയേറ്റം അവഗണിക്കുന്ന രൂപത്തിൽ ആണ് പെരുമാറുന്നത്. ഇന്ത്യയുടെ ഭാഗം അല്ലെ കേരളം. പ്രധാനമന്ത്രി വ്യക്തമാക്കണം. എല്ലാ കാര്യത്തിലും സംസ്ഥാനത്തിനുള്ള ഫണ്ട് വെട്ടി ചുരുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് നാണക്കേട് സ്വയം ബോധ്യപ്പെടണം. ഒരു പരിപാടിയും നേരെ ഉദ്ഘാടനം ചെയ്യാൻ പറ്റുന്നില്ല. എല്ലായിടത്തും ഉന്തും തള്ളുമാണ്. മുഴുവൻ ബിജെപിക്കാർ കയറി വരുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ വൻ രാഷ്ട്രീയവിവാദമാണ് ഉടലെടുത്തിരിക്കുന്നത്. നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരും ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തില്ല. കേന്ദ്രമന്ത്രിമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.