ഇറാനിലേക്ക് റഷ്യൻ ഡ്രോണുകൾ? യുദ്ധത്തിൽ നേരിട്ടുള്ള സൈനിക സഹായവുമായി മോസ്കോ
ലണ്ടന്‍: അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ സഖ്യകക്ഷിയായ ഇറാന് നേരിട്ടുള്ള സൈനിക പിന്തുണയുമായി റഷ്യ രംഗത്തെത്തുന്നതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ക്ക് പുറമെ മരുന്നുകളും ഭക്ഷണസാധനങ്ങളും റഷ്യ ഇറാനിലേക്ക് അയച്ചു തുടങ്ങിയതായി പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയത് മുതല്‍ മോസ്‌കോയും ടെഹ്റാനും തമ്മില്‍ ഡ്രോണ്‍ വിതരണത്തെക്കുറിച്ച് രഹസ്യ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്നാണ് സൂചന.
നേരത്തെ തന്നെ ഉപഗ്രഹ ചിത്രങ്ങള്‍, ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, മറ്റ് രഹസ്യാന്വേഷണ സഹായങ്ങള്‍ എന്നിവ റഷ്യ ഇറാന് നല്‍കിവരുന്നുണ്ട്. എന്നാല്‍, നിലവില്‍ അയക്കാന്‍ തീരുമാനിച്ച ഡ്രോണുകള്‍ ഇറാന്റെ പോരാട്ടവീര്യത്തിന് വലിയ കരുത്തുപകരുന്ന മാരകായുധങ്ങളായി മാറും. ഗെരാന്‍-2, ഷാഹീദ്-136 ‘കാമികാസെ’ ഡ്രോണുകളാണ് റഷ്യ കൈമാറാന്‍ ഒരുങ്ങുന്നത്. യുഎസ് സൈനിക താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും എതിരെ ആക്രമണം നടത്താന്‍ ഇത്തരം ഡ്രോണുകള്‍ സഹായിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.
അതേസമയം, അമേരിക്കയുമായും ഇസ്രായേലുമായും ഇറാന്‍ നടത്തുന്ന സംഘര്‍ഷത്തില്‍ തങ്ങള്‍ സഹായിക്കുന്നെന്ന ആരോപണം റഷ്യ ഔദ്യോഗികമായി നിഷേധിച്ചു. 13 ടണ്ണിലധികം മരുന്നുകള്‍ അസര്‍ബൈജാന്‍ വഴി ടെഹ്റാനിലേക്ക് അയച്ചിട്ടുണ്ടെന്നും മാനുഷിക പരിഗണന വെച്ചുള്ള സഹായം തുടരുമെന്നും മോസ്‌കോ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത കരാറില്‍ പരസ്പര പ്രതിരോധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നതും റഷ്യ ചൂണ്ടിക്കാട്ടുന്നു.
റഷ്യ ആയുധങ്ങള്‍ കൈമാറുന്ന പക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അമേരിക്കയില്‍ ഭിന്നതയുണ്ട്. കനത്ത തിരിച്ചടി വേണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ നയതന്ത്രപരമായ നീക്കങ്ങളിലൂടെ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണമെന്നാണ് മറ്റൊരു പക്ഷത്തിന്റെ അഭിപ്രായം. പുതിയ സാഹചര്യത്തില്‍ പെന്റഗണ്‍ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പശ്ചിമേഷ്യയില്‍ ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്ന ഇസ്രായേലിനും റഷ്യയുടെ സൈനിക സഹായം വലിയ വെല്ലുവിളിയാണ്. റഷ്യന്‍ ഡ്രോണുകള്‍ ഇറാന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് മേഖലയിലെ ശക്തിസമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. വരും ദിവസങ്ങളില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായകമാകും.