'വേണുഗോപാൽ സമ്മതിച്ചിട്ടും സതീശൻ എതിർക്കുന്നു; കോൺഗ്രസിൽ ആരു പറയുന്നത് കേൾക്കണം?' എസ് ഡിപി ഐ പ്രസിഡണ്ട് ലത്തീഫ്
തിരുവനന്തപുരം: എസ്.ഡി.പി.ഐ വോട്ടിൽ കോൺഗ്രസ് നേതൃത്വത്തിലെ വൈരുദ്ധ്യങ്ങൾക്കും ഭിന്നതയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. എസ് ഡിപിഐ യുടെ വോട്ട് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞപ്പോൾ അത് വേണ്ടെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ എഐസിസി ജനറൽ സെക്രട്ടറിയേക്കാൾ മുകളിലാണോ എന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
"കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ ഇന്നലെ പറഞ്ഞത് എസ് ഡി പി ഐ എന്നല്ല, ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ്. അതിൽ തടസ്സമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. എന്നാൽ തൊട്ടുപിന്നാലെ വിഡി സതീശൻ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കുന്നു.
ഇവിടെ കോൺഗ്രസിന്റെ നിലപാടിൽ എഐസിസി ജനറൽ സെക്രട്ടറിയേക്കാൾ മുകളിലാണോ വിഡി സതീശൻ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു," ലത്തീഫ് പറഞ്ഞു.
മുകളിലുള്ള നേതാവ് ഒരു കാര്യം പറയുമ്പോൾ അതിനെ മറികടന്ന് സംസാരിക്കുന്നത് കോൺഗ്രസിന്റെ എന്ത് സംസ്കാരമാണെന്ന് മനസ്സിലാകുന്നില്ലെന്നും, വി.ഡി. സതീശന്റെ ഈ നിലപാടുകൾ ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഈ ആശയക്കുഴപ്പം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞു.