പിണറായിയും മോദിയും അഹങ്കാരികള്‍, എല്‍ഡിഎഫ് പോസ്റ്ററിലെ 'മറ്റാര്' എന്ന വാചകം 'ഭരിക്കാന്‍ താന്‍ മാത്രം' എന്ന മനോഭാവം: രാഹുല്‍ഗാന്ധി
തൃശൂര്‍: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ബിജെപിയുടെ രഹസ്യപിന്തുണയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി- എല്‍ഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എല്‍ഡിഎഫിന് ബിജെപി രഹസ്യ സഹായം നല്‍കുകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
തൃശൂരിലെ മാളയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഹങ്കാരമാണ്. ജനങ്ങളുടെ സേവകര്‍ എന്നതിനു പകരം, ജനങ്ങളെ ഭരിക്കുന്നവര്‍ എന്ന മനോഭാവമാണ് ഇരുവര്‍ക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തില്‍ നടക്കുന്നത് യഥാര്‍ത്ഥ ഇടതുഭരണമല്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പോലും കരുതുന്നു. കേരളത്തിലെമ്പാടും മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യ ബോർഡുകളാണ്. അതിൽ എഴുതിയിരിക്കുന്നത് മറ്റാരാണ് എന്നാണ്. താൻ മാത്രമാണ് ഇവിടെ ഭരിക്കാൻ ഉള്ളത് എന്ന് പറയുന്നതിലൂടെ എല്ലാ മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. ഈ പോസ്റ്ററുകളിലേക്ക് നോക്കുന്ന മലയാളി ഓരോ നിമിഷവും അപമാനിക്കപ്പെടുകയാണ്.
ഈ ധാർഷ്ട്യത്തെയാണ് നമ്മൾ എതിർക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും അസമിലെ ഹിമന്ത ബിശ്വ ശർമയുടെയും ഇതേ മനോഭാവമാണ്. നേതാക്കൾ വിനയത്തോടെ കൂടിയാണ് പ്രവർത്തിക്കേണ്ടത്. ഇത് മഹാരാജാക്കന്മാരുടെ കാലമല്ല. ഇടതുപക്ഷത്തെ മറ്റെല്ലാ നേതാക്കളോടും കൂടിയുള്ള അവഹേളനം കൂടിയാണ്. പിണറായി വിജയന് മാത്രമാണ് കേരളത്തിലെ നയിക്കാൻ കഴിയൂ എന്നു പറയുന്നത് ഇടതുപക്ഷത്തെ മറ്റ് നേതാക്കൾ വിഡ്ഢികൾ ആയതുകൊണ്ടാണ്. വിനയവും സഹാനുഭൂതിയും ഉള്ളവരായിരിക്കണം നേതാക്കളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എനിക്കുമാത്രമാണ് എല്ലാം ചെയ്യാൻ കഴിയുന്നതെന്ന് ചിന്തിച്ചാൽ എങ്ങനെയാണ് സാധാരണക്കാരന്റെ വേദന മനസ്സിലാക്കുന്നത്? ഈ രാജ്യം ഭരിക്കാൻ ആണ് ജീവിച്ചിരിക്കുന്നതെന്ന മോദിയുടെയും അമിത്ഷായുടെയും മനോഭാവം തന്നെയാണ് പിണറായി വിജയനുമുള്ളത്. ഭരിക്കാൻ കഴിവുള്ള ഒട്ടേറെ പേർ ഇവിടെയുണ്ട്. അവരുടെ ഉള്ളിൽ കേരളത്തിന്റെ ആത്മാവുണ്ട്. വിനയവും സഹാനുഭൂതിയും അവരുടെ ഉള്ളിലുണ്ട്. എപ്പോഴും മതത്തെക്കുറിച്ച് പറയുന്ന മോദി കേരളത്തിൽ വരുമ്പോൾ ശബരിമല കൊള്ളയെക്കുറിച്ച് പറയുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്.
പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ സെലക്ടീവ് ആയിട്ടാണ് നടപടികൾ സ്വീകരിക്കുന്നത്. 'എന്റെ സർക്കാർ വീടും, പാർലമെന്റ് അംഗത്വവും എടുത്തുകളയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ബിജെപിയെ കടന്നാക്രമിച്ചതിനാൽ എനിക്കെതിരെ കേസുകൾ ഫയൽ ചെയ്തു. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സ്പർശിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ ഇഡിയോ സിബിഐയോ നടപടികളൊന്നും എടുത്തില്ല'. ഇത് അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നുവെന്നും രാഹുൽഗാന്ധി പറഞ്ഞു.