'40 കാരനായ ഭർത്താവിനൊപ്പം ജീവിക്കാനാകില്ല'; 19-കാരിക്ക് കാമുകനൊപ്പം പോകാൻ അനുമതി നൽകി കോടതി
ഭോപ്പാൽ: പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും ആഗ്രഹിക്കുന്നിടത്ത് താമസിക്കാനും പൂർണ്ണ അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. നാൽപ്പതുവയസ്സുള്ള ഭർത്താവിനൊപ്പം ജീവിക്കാനാകില്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിച്ച 19-കാരിയുടെ ആവശ്യം അംഗീകരിച്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം തന്റെ ഭാര്യയെ അനുജ്കുമാർ എന്നയാൾ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഭർത്താവ് അവ്ധേഷ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഗ്വാളിയോർ ബെഞ്ചിന്റെ ഈ നടപടി. എന്നാൽ കോടതിയിൽ ഹാജരാക്കിയ യുവതിയുടെ മൊഴി കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു. തനിക്ക് 19 വയസ്സും ഭർത്താവിന് 40 വയസ്സുമാണെന്നും, 21 വയസ്സിന്റെ ഈ വലിയ വ്യത്യാസം ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. ഭർത്താവിനൊപ്പമുള്ള ജീവിതം സന്തോഷകരമായിരുന്നില്ലെന്നും താൻ ക്രൂരമായ പെരുമാറ്റത്തിന് ഇരയായെന്നും യുവതി പറഞ്ഞു. താൻ ആരുടെയും തടങ്കലിലല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കാമുകനായ അനുജ് കുമാറിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോടതിയിൽ വ്യക്തമാക്കി.
യുവതിയെ കൗൺസിലിംഗിന് വിധേയയാക്കിയെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അവർ ആവർത്തിച്ചു. ഇതോടെ ജസ്റ്റിസ് ആനന്ദ പഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രായപൂർത്തിയായ ഒരു വ്യക്തിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരിടത്ത് താമസിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. യുവതിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച കോടതി, അവരുടെ സുരക്ഷ മുൻനിർത്തി പ്രത്യേക നിർദ്ദേശങ്ങളും നൽകി. അടുത്ത ആറ് മാസത്തേക്ക് വനിതാ ഉദ്യോഗസ്ഥർ യുവതിയുടെ ക്ഷേമം നിരീക്ഷിക്കണം. എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നുണ്ടോ എന്ന് ഇവർ കൃത്യമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.