ദില്ലി കലാപഗൂഢാലോചന കേസ്: ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയുമായി ഉമർ ഖാലിദ്
ദില്ലി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജിയുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് അദ്ദേഹത്തിനായി ഹാജരായത്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് അഭിഭാഷകൻ ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഈ ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചെങ്കിലും മറ്റു നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. അഭിഭാഷകൻ എൻ സായ് വിനോദ് മുഖേനയാണ് ഹർജി സമർപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമത്തെ (CAA) ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം ഉണ്ടാകുന്നത്. ഇതിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ (UAPA) അടക്കമുള്ള വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
വിചാരണാ തടവുകാരനായി ജയിലിൽ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
മറ്റ് പ്രതികളിൽ നിന്ന് വ്യത്യസ്തമായ പങ്കാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഗൂഢാലോചനയിലുള്ളതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. എന്നാൽ, വിചാരണ വൈകുന്നത് പരിഗണിച്ച് മറ്റ് അഞ്ച് പേർക്ക് ജാമ്യം നൽകുകയായിരുന്നു.