നിതിൻ്റെ മരണം: ‘ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണം’; എ എൻ ഷംസീർ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമാണെന്ന് എ എൻ ഷംസീർ. നിതിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണിത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മാത്രമേ ഇത്തരം സംഭവങ്ങളെ ചോദ്യം ചെയ്യാൻ സാധിക്കൂ. കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം സജീവമാകണം. എന്നാൽ മാത്രമേ ഇത്തരം ദുഷ്പ്രവണതകൾ ഇല്ലാതാകൂ. ആരോപണ വിധേയരുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഡെൻ്റൽ കൗൺസിൽ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജ് പുറത്താക്കി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിക്ക് പിന്നാലെയാണ് കോളേജ് നടപടിയെടുത്തത്. എന്നാൽ തൻ്റെ മകന് നീതി കിട്ടിയിട്ടില്ലെന്ന് നിതിൻ രാജിൻ്റെ അച്ഛൻ രാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.