യുഎസിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; ചര്‍ച്ചക്കുമില്ല, പുതിയ യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കും; മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: അമേരിക്കൻ ഉപരോധങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ കീഴടങ്ങി യാതൊരു ചർച്ചകൾക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകളെ ഇറാന്റെ കീഴടങ്ങലിനുള്ള വേദിയാക്കി മാറ്റാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ആരോപിച്ചു. ഭീഷണിയുടെ നിഴലിൽ ചർച്ചകൾ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾ തങ്ങൾക്കു മേൽ ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണികൾ തുടർന്നാൽ പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ ഇറാൻ മടിക്കില്ലെന്ന കർശന മുന്നറിയിപ്പും ഖാലിബാഫ് നൽകി. ട്രംപിന്റെ നയങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരമാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ തടഞ്ഞ യുഎസ് സൈനിക നടപടി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സമാധാനപരമായ ചർച്ചകൾക്ക് ഇറാൻ എപ്പോഴും തയ്യാറാണെങ്കിലും അത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ആയിരിക്കണമെന്ന് ഖാലിബാഫ് ഓർമ്മിപ്പിച്ചു. ഉപരോധങ്ങളും സൈനിക ഭീഷണികളും ഉയർത്തിക്കൊണ്ട് ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാമെന്ന് ആരും കരുതേണ്ട. അമേരിക്കയുടെ ശത്രുതാപരമായ നിലപാടുകൾ ആഗോള എണ്ണ വിപണിയെ തകിടംമറിക്കുമെന്നും ഇതിന്റെ ഉത്തരവാദിത്തം വാഷിങ്ടണിനായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണെന്നും പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി.
പാകിസ്താൻ മധ്യസ്ഥതയിൽ നടക്കാൻ സാധ്യതയുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് ചർച്ചകൾ നടക്കണമെന്നാണ് ആഗ്രഹം. എന്നാൽ അമേരിക്ക തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് നയതന്ത്ര നീക്കങ്ങൾക്ക് വലിയ തടസമാണ് സൃഷ്ടിക്കുന്നത്. ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് പകരം സംഘർഷം വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.