ടോയ്ലറ്റ് ഇല്ല, 67 വർഷങ്ങളായി പെൺകുട്ടികൾക്ക് പ്രവേശനമില്ലാതെ യുപിയിലെ സ്കൂൾ, ടോയ്ലറ്റ് സീറ്റുമായി ഒരച്ഛൻ!
വനിതാ സംവരണ ബില്ലിന്റെയടക്കം പശ്ചാത്തലത്തിൽ സ്ത്രീകൾക്കൊപ്പമെന്ന് അവകാശപ്പെടുന്ന, തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുമടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നാരീശക്തി മുദ്രാവാക്യം ഉയർത്തുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തർ പ്രദേശിൽ 67 വർഷത്തോളമായി ഒരു സർക്കാർ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല. തന്റെ മകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് ഇവിടെ ഒരു പിതാവ് നടത്തിയ പ്രതിഷേധം ഇപ്പോൾ രാജ്യമെമ്പാടും ചർച്ചയാവുകയാണ്.
ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം. കൽവാരിയിലുള്ള ഝിൻകു ലാൽ ത്രിവേണി റാം ചൗധരി ഇന്റർ സ്കൂളാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. ഇവിടെ 67 വർഷങ്ങളായി പെൺകുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുകയാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ അധികൃതർ ഇതിന് പറയുന്ന കാരണമാണ് വിചിത്രം.
പെൺകുട്ടികൾക്കായി സ്കൂളിൽ ശുചിമുറി ഇല്ലെന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിക്കുന്നത്. അടുത്തുള്ള ഒരു സ്വകാര്യ സ്കൂളിന് ലാഭമുണ്ടാക്കാനുള്ള തന്ത്രമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂളിൽ അഡ്മിഷൻ നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ പിതാവ് ടോയ്ലറ്റ് സീറ്റുമായാണ് സ്കൂളിൽ എത്തിയത്. ഈ ടോയ്ലറ്റ് സീറ്റ് എടുത്തോളൂ, എന്റെ മകൾക്ക് സ്കൂളിൽ പ്രവേശനം അനുവദിച്ചാൽ മാത്രം മതിയെന്നാണ് ഈ അച്ഛൻ പറയുന്നത്.