വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രം മുഖംമൂടി അഴിച്ചു; എൽപിജി വില വർധനവിൽ കേന്ദ്രത്തെ വിമർശിച്ച് പി സന്തോഷ് കുമാർ എം പി
എൽപിജി വില വർധനവിൽ കേന്ദ്രത്തിനെതിരെ പി സന്തോഷ് കുമാർ എം പി. മോദി സർക്കാരിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രം. വില വർദ്ധിപ്പിച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രം മുഖം മൂടി അഴിച്ചുവെന്നും പി സന്തോഷ്കുമാർ എം പി പറഞ്ഞു.
തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത്വ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയത്. 19 കി ഗ്രാം വാണിജ്യ സിലിണ്ടറിന് തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്.
ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വിലയും വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല എന്ന് വ്യക്തമാക്കി കേന്ദ്ര റിപ്പോർട്ട്. കേന്ദ്രത്തിന്റെ ഈ പ്രവർത്തി ലജ്ജാകരമാണെന്നും ജനങ്ങളുടെ ക്ഷേമത്തിൽ കേന്ദ്രത്തിന് ആശങ്കയില്ലെന്നും പി സന്തോഷ്കുമാർ എം പിയുടെ വാക്കുകൾ.
പുതുക്കിയ നിരക്ക് പ്രകാരം ദില്ലിയിൽ 19 കിലോ സിലിണ്ടറിന് 3,071.5 രൂപയായാണ് വർദ്ധിച്ചത് .അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. ചെറിയ സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടതിനാൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്.
പശ്ചിമേഷ്യൻ യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം ഇരുട്ടടിയായി വില വർധിപ്പിച്ചിരിക്കുന്നത്.ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കേന്ദ്രം കൂട്ടുന്നത് . മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്.