ബിജെപി, യുഡിഎഫ് നേതാക്കളുടെ വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും: എച്ച് സലാം
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെയും എൽഡിഎഫ് നേതാക്കൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബിജെപി, യുഡിഎഫ് നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച് സലാം. ബിജെപി സ്ഥാനാർത്ഥി അരുൺ അനിരുദ്ധൻ, ബിജെപി നേതാക്കളായ അഡ്വക്കേറ്റ് ഗണേഷ് കുമാർ, ജയകൃഷ്ണൻ എന്നിവർക്കെതിരെ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനും തീരുമാനിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യാജമായ കാര്യങ്ങളും പ്രചരിപ്പിച്ചതിനാണ് ഈ നടപടി
തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന തരത്തിൽ പച്ചക്കള്ളം ബിജെപി സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പേജിലൂടെയും പ്രസംഗങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പുള്ള ഒരു കേസിലെ പ്രതികൾ തന്റെ ബന്ധുക്കളാണെന്ന തെറ്റായ വിവരമാണ് ഇവർ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി തന്നെ ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന് വിളിച്ചതായും മറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതായും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ജാതിപരമായ അധിക്ഷേപം നടത്തിയതിനെതിരെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും യുഡിഎഫും ഒരുമിച്ച് ഗൂഢാലോചന നടത്തിയാണോ ഇത്തരമൊരു ക്യാമ്പയിൻ സംഘടിപ്പിച്ചതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വോട്ടുകൾ യുഡിഎഫിലേക്ക് മറിക്കാൻ ധാരണയുണ്ടായതായും ഇതിന്റെ ഭാഗമായി പുന്നപ്ര നോർത്ത് പഞ്ചായത്തിലെ രണ്ട് ബിജെപി പ്രവർത്തകർക്കെതിരെ ബിജെപി തന്നെ നടപടിയെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ആരോപണങ്ങൾക്കിടയിലും അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.