Select Location
All Locations
State
Region
City / District
നേമത്ത് താമര വിരിഞ്ഞത് ഇടതു കോട്ടകളിലെ വോട്ട് ചോർച്ചയെന്ന് കണക്കുകൾ

നേമത്ത് താമര വിരിഞ്ഞത് ഇടതു കോട്ടകളിലെ വോട്ട് ചോർച്ചയെന്ന് കണക്കുകൾ

നേമത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതല്ല താമര വിരിയാന്‍ കാരണമെന്ന് വ്യക്തമാക്കി ബൂത്തുതല കണക്ക്. ന്യൂനപക്ഷ മേഖലകളില്‍ ഇത്തവണയും എല്‍.ഡി.എഫ് വന്‍ ലീഡ് നിലനിര്‍ത്തി. എന്നാല്‍ എല്‍.ഡി.എഫ് മേഖലകളില്‍ പ്രതീക്ഷിച്ചത്ര വോട്ട്

നേമത്ത് താമര വിരിയുന്നത് തടയാന്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കണം. എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതിനെ തള്ളിപ്പറയാതിരിക്കാന്‍ സി.പി.എമ്മും വി.ശിവന്‍കുട്ടിയും കണ്ടെത്തിയ ന്യായീകരണം ഇതായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് കെ.എസ്.ശബരീനാഥന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ 2021ല്‍ കെ.മുരളീധരന് ലഭിച്ചത്ര പോലും ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ശബരിക്ക് ലഭിച്ചില്ലെന്നും എഴുപത് ശതമാനത്തിലേറെ എല്‍.ഡി.എഫിലേക്ക് ഏകീകരിച്ചെന്നുമാണ് ബൂത്തുകണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള പുത്തന്‍പള്ളി വാര്‍ഡില്‍ 3000 വോട്ട് സി.പി.എം ലീഡ് പ്രതീക്ഷിച്ചപ്പോള്‍ 3111 വോട്ടിന്‍റെ ലീഡ് കിട്ടി. മറ്റ് ന്യൂനപക്ഷ മേഘലകളായ അമ്പലത്തറയില്‍ 841വും പൊന്നുമംഗലത്ത് 1100വും മുട്ടത്തറയില്‍ 623വും വോട്ടിന്‍റെ ലീഡ് കിട്ടി. അതേസമയം സി.പി.എം കേന്ദ്രങ്ങളായി കരുതിയ വാര്‍ഡുകളില്‍ ലീഡ് കുത്തനെ കുറഞ്ഞു. മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വാര്‍ഡായ മുടവന്‍മുഗളില്‍ വെറും 5 വോട്ടാണ് ലീഡ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇവിടെ 2900 ആയിരുന്നു ലീഡ്. ആറ്റുകാല്‍, പുഞ്ചക്കരി, പൂങ്കുളം, തൃക്കണ്ണാപുരം വാര്‍ഡുകളിലും ലീഡ് കുറഞ്ഞു. അതായത് ഇടത് കേന്ദ്രങ്ങളിലെ വോട്ടുചോര്‍ന്നൂവെന്ന് വ്യക്തം. ബി.ജെ.പി ജയം തടയാന്‍ കോണ്‍ഗ്രസ് അനുകൂലവോട്ടുകള്‍ മുന്‍വര്‍ഷങ്ങളില്‍ ശിവന്‍കുട്ടിക്ക് ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ആ വോട്ടുകളും നഷ്ടപ്പെടുത്തി.ശിവന്‍കുട്ടിക്ക് കിട്ടിയിരുന്ന വ്യക്തിഗത വോട്ടുകളിലെ ഇടിവും നേമത്ത് ബി.ജെ.പി അക്കൗണ്ട് വീണ്ടും തുറക്കാന്‍ ഇടയാക്കിയെന്ന് ചുരുക്കം.ഒരു വാര്‍ഡില്‍ പോലും ഒന്നാമതെത്താത്ത ശബരി ന്യൂനപക്ഷ മേഘലയിലെ ഒരേയൊരു വാര്‍ഡിലാണ് രണ്ടാംസ്ഥാനത്തെങ്കിലുമെത്തിയത്. മണ്ഡലത്തിലെ 24 വാര്‍ഡില്‍ 16 ഇടത്ത് ബി.ജെ.പിയും 8 ഇടത്ത് എല്‍.ഡി.എഫും മുന്നിലെത്തി.


Manorama News 1 hour ago
Home Flash News