കേരളത്തിൽ മാത്രമല്ല, അങ്ങ് ദില്ലിയിലും ഫ്ലക്സ് യുദ്ധം; വി ഡി സതീശനായും കേരള ഹൗസിന് മുമ്പിൽ ഫ്ലക്സ്
തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും പ്രതിസന്ധിയൊഴിയാതെ യുഡിഎഫും കോൺഗ്രസും. മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതത്വത്തിൽ തന്നെയാണ്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നേതന്നെ ആരംഭിച്ച ഫ്ലക്സ് യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. വി ഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് മുഖ്യമന്ത്രി കസേരയ്ക്കായി കളത്തിലുള്ളത്. വിവിധ ജില്ലകളിൽ ദിനംപ്രതി നേതാക്കൾക്കായി ഫ്ലകസുകൾ ഉയരുകയാണ്. ഇപ്പോഴിതാ ഫ്ലക്സുകൾ അങ്ങ് ദില്ലിയിലും ഉയർന്നിട്ടുണ്ട്. വി ഡി സതീശന് വേണ്ടി കേരള ഹൗസിന് മുന്നിലാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.
പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. നിലപാടുകളുടെ രാജകുമാരൻ എന്നും വിശേഷണമുണ്ട്. ദില്ലി കോൺഗ്രസ് മലയാളി കൂട്ടായ്മയുടെ പേരിലാണ് ഫ്ലാക്സ് ഉയർന്നത്. നേരത്തെ കെ സി വേണുഗോപാലിന് വേണ്ടിയും ഫ്ലക്സ് ബോർഡുകൾ വെച്ചിരുന്നു. കെ സി വേണുഗോപാലിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിലും ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘വി വാണ്ട് കെ സി’ എന്ന പേരിലാണ് ഫ്ലക്സ്. കുഞ്ഞൂഞ്ഞിന് ശേഷം കെ സി എന്നും ബോർഡിലെഴുതിയിരുന്നു. നിയമസഭാ കക്ഷി യോഗത്തിന് തൊട്ടുമുമ്പാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.