അസമിലെ കോൺഗ്രസ് പരാജയം: പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്
അസമിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ആഭ്യന്തര അവലോകനം ആരംഭിച്ച് കോൺഗ്രസ്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. അസമിലെ പുനഃസംഘടനയും, ബാക്കി തീരുമാനങ്ങളും ഹൈക്കമാൻഡ് സ്വീകരിക്കും. ഗൗരവ് ഗോഗോയി ജോർഹട്ടിൽ 23,182 വോട്ടിന് വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ബിജെപി 99 സീറ്റ് നേടിയപ്പോൾ കോൺഗ്രസ് 23 സീറ്റുകളിലൊതുങ്ങിയിരുന്നു.
അസം സർക്കാർ രൂപീകരണത്തിന് ബിജെപിയുടെ നിയമസഭ കക്ഷിയോഗം ഇന്ന് നടക്കും. ഹിമന്ത ബിശ്വ ശർമ്മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. കഴിഞ്ഞ ദിവസം രാജിവെച്ച ഹിമന്ത ബിശ്വ ശർമ ഇപ്പൊൾ കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്.
2016-ൽ ഭരണം പിടിച്ച ബിജെപി, പത്ത് വർഷത്തിന് ശേഷവും അസമിൽ ആധിപത്യം തുടരുകയാണ് .സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നത്.മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജാലുക്ബാരിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ബോമെൻ ചന്ദ്ര ബോർ ഠാക്കൂറിനെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പിസിസി മുൻ അധ്യക്ഷൻ ഭൂപൻ ബോറ 800 വോട്ടിന് കോൺഗ്രസിന്റെ നാരായൺ ഭൂയാനെ ബിഹ്പുരിയയിൽ തോൽപ്പിച്ചു.
അതേസമയം സർക്കാരിന് കനത്ത വെല്ലുവിളി ഉയർത്തും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസ് പിസിസി അധ്യക്ഷൻ ഗൗരവ് ഗോഗോയി ജോർഹട്ടിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. ഗൗരവ് ഗോഗോയിക്ക് പുറമെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ്,എന്നിങ്ങനെ പ്രതിപക്ഷത്തെ മുൻ നിര നേതാക്കളെല്ലാം പരാജയപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകരമെന്ന് ബിജെപി പ്രതികരണം.