ചരിത്രം പരിശോധിക്കാതെ മുഖ്യമന്ത്രി; നഫീസത്ത് ബീവിക്ക് ശേഷമുള്ള ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനെന്ന വാദം തെറ്റ്, സത്യമിതാണ്…
ഡെപ്യൂട്ടി സ്പീക്കർ പദവിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞ വാദങ്ങൾ തെറ്റ്. നഫീസത്ത് ബീവിക്ക് ശേഷം കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകാൻ പോകുന്നുവെന്നായിരുന്നു അദ്ദേഹം ഇന്നലെ പറഞ്ഞത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഈ വാദങ്ങൾ തെറ്റാണെന്ന് മനസിലാകും. 1960-ലാണ് നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായത്. എന്നാൽ അതിനുശേഷവും കേരളത്തിൽ വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിട്ടുണ്ട് എന്ന കാര്യം മുഖ്യമന്ത്രിയ്ക്ക് മറന്നതാവാൻ ആണ് സാധ്യത.
കേരളത്തിലെ ആദ്യ നിയമസഭയിൽ (1957) തന്നെ ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ചത് ഒരു വനിതയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ കെ.ഒ ആയിഷ ബായ് ആണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. വി.ഡി സതീശൻ സൂചിപ്പിച്ച നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായത് 1960-ലാണ്. നഫീസത്ത് ബീവിക്ക് ശേഷവും കേരളത്തിൽ വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിട്ടുണ്ട്. 1987 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ സി.പി.ഐ നേതാവായ ഭാർഗവി തങ്കപ്പൻ ഈ പദവി വഹിച്ചിരുന്നു.
നഫീസത്ത് ബീവിക്ക് മുൻപും ശേഷവും കേരള നിയമസഭയിൽ വനിതകൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് ഇരുന്നിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സതീശന്റെ പ്രസ്താവന നിയമസഭയിലെ വനിതാ പ്രാതിനിധ്യത്തിന്റെ യഥാർത്ഥ ചരിത്രത്തെ വിസ്മരിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ചരിത്രപരമായ വസ്തുതകൾ പൊതുവേദിയിൽ വളച്ചൊടിച്ച് കള്ളങ്ങൾ ആവർത്തിക്കുകയാണെന്ന കടുത്ത വിമർശനം ഇതിനകം സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു.