ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ അതിക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായത്; സാധാരണക്കാരുടെ കൂടെ പാർട്ടിയുണ്ടാകും: പി രാജീവ്
ഒരു ഗവൺമെൻറ് മാറി എന്നതിൻ്റെ പേരിൽ മാത്രം അതി ക്രൂരമായ നടപടിയാണ് പാര്യത്ത് കാവിൽ ഉണ്ടായതെന്ന് പി രാജീവ്. പൊലീസ് നരനായാട്ടിനെതിരെ പാര്യത്ത് കാവിൽ സി പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ നടന്ന പാര്യത്ത്കാവ് നഗർ സംരക്ഷണ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ കുടുംബങ്ങൾക്കു വേണ്ടി മുൻ എം എൽ എ പി വി ശ്രീനിജിൻ ശക്തമായ ഇടപെടലുകളാണ് നടത്തിയത് . പുനരധിവാസത്തിൻ്റെ സാധ്യതകൾ മുൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഇവിടത്തന്നെ താമസിക്കണം എന്നായിരുന്നു കുടുംബങ്ങളുടെ ആഗ്രഹം.ബലപ്രയോഗം പാടില്ല എന്നും മുൻ സർക്കാർ തീരുമാനിച്ചിരുന്നു. സർവ്വേ നടപടികൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നടപടികൾ പൂർത്തിയാകും മുൻപ് പുതിയ സർക്കാർ ബലപ്രയോഗം നടത്തുകയായിരുന്നു. ഇടതു സർക്കാർ തുടങ്ങിവെച്ച പ്രശ്നപരിഹാരം തുടരണം അതുവരെ ഒരുതരത്തിലുള്ള പൊലീസ് നടപടിയും അനുവദിക്കില്ലെന്നും പി രാജീവ് പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ കൂടെ എന്നും ഈ പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.