സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച സർക്കാർ നടപടി പരിഹാസ്യവും രാഷ്ട്രീയ പാപ്പരത്തവുമാണ് : ഐ എൻ എൽ
കേരളത്തിൻ്റെ അടിസ്ഥാന വികസന രംഗത്ത് വൻ കുതിപ്പാകുമായിരുന്ന കെ. റെയിൽ പദ്ധതി ഉപേക്ഷിച്ചത് മഹാസംഭവമായി അവതരിപ്പിക്കുന്ന യു.ഡി.എഫ് സർക്കാരിൻ്റെ നടപടി അങ്ങേയറ്റം പരിഹാസ്യവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് ഐ.എൻ.എൽ. മുൻ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് ദേശീയപാത (എൻ.എച്ച് 66) വികസനവും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും ഉപേക്ഷിച്ചതും ഇതേ സമീപനത്തിന്റെ ഫലമാണ്. ഇടതു സർക്കാരിൻ്റെ അറ്റമില്ലാത്ത ഇച്ഛാശക്തിയും വികസനോന്മുകവുമായ രാഷ്ട്രീയ കാഴ്ചപ്പാടുമാണ് കേരളത്തിൻ്റെ ഭാവി ശോഭനമാക്കുന്ന ആ പദ്ധതികൾ യാഥാർത്ഥ്യമാക്കിയതിന്റെ പിന്നിൽ.
അഞ്ചുവർഷം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് വികസന പദ്ധതികളെയെല്ലാം തുരങ്കം വെക്കാനും ജനാഭിമുഖ്യ പരിപാടികളെ അട്ടിമറിക്കാനും നിഷേധാത്മക രാഷ്ട്രീയത്തിന്റെ വരട്ട് മാതൃകയുമായി കാലം കഴിച്ച വി.ഡി സതീശൻ നേതൃത്വം കൊടുക്കുന്ന സർക്കാരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാതിരിക്കുകയാണ് ബുദ്ധി. അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് പകരമായി അതിവേഗ റെയിൽപാത കൊണ്ടുവരുന്നതിനെക്കുറിച്ച് പഠനം നടത്താൻ തീരുമാനിച്ചത് തന്നെ യു.ഡി.എഫിന്റെ കാപട്യവും ഇരട്ടത്താപ്പുമാണ് തുറന്നുകാട്ടുന്നതെന്ന് ഐ എൻ എൽ പ്രസ്താവനയിലൂടെ അറിയിച്ചു.
മുന്നറിയിപ്പില്ലാതെ മിൽമ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടിയത് ഇന്ധന വിലവർധന മൂലം ശ്വാസംമുട്ടുന്ന സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. യൂ പിയിലും ബംഗാളിലുമൊക്കെ ബി ജെ പി തുടരുന്ന ബുൾഡോസർ രാജും കീഴാള വർഗ അടിച്ചമർത്തലുമായിരിക്കും പുതിയ സർക്കാരിൻ്റെ നയ സമീപനമെന്ന് തെളിയിക്കുന്നതാണ് മലയിടം ഉന്നതിയിലെ കുടിയൊഴിപ്പിക്കലും പോലീസ് ക്രൂരതകളുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.