Select Location
All Locations
State
Region
City / District
ബെംഗളൂരുവിലെ രണ്ടാമത്തെ സ്‌റ്റേഡിയത്തിനെതിരെ വൻ പ്രതിഷേധം; ബണ്ണാർഘട്ടയെ നശിപ്പിക്കുമെന്ന് ആക്ഷേപം

ബെംഗളൂരുവിലെ രണ്ടാമത്തെ സ്‌റ്റേഡിയത്തിനെതിരെ വൻ പ്രതിഷേധം; ബണ്ണാർഘട്ടയെ നശിപ്പിക്കുമെന്ന് ആക്ഷേപം

ബെംഗളൂരു: നഗരത്തിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം പരിസ്ഥിതി പ്രവർത്തകരുടെയും പ്രാദേശിക സംഘങ്ങളുടെയും ശക്തമായ എതിർപ്പിന് കാരണമായിരിക്കുകയാണ്. ബന്നാർഗട്ട ദേശീയോദ്യാനത്തിന് സമീപം ആനേക്കൽ താലൂക്കിൽ 80,000 പേർക്ക് ഇരിക്കാൻ ശേഷിയുള്ള ഈ സ്‌റ്റേഡിയം ദുർബലമായ വന്യജീവി ഇടനാഴിക്ക് ഭീഷണിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ തെക്കൻ അതിർത്തിയിലെ മലിനീകരണവും ഗതാഗതക്കുരുക്കും മനുഷ്യ-മൃഗ സംഘർഷങ്ങളും ഇത് രൂക്ഷമാക്കുമെന്നും അവർ പറയുന്നു.

സൂര്യനഗർ ലേഔട്ടുകൾക്ക് അടുത്തുള്ള ഇന്ദ്ലവാടി ഗ്രാമത്തിലാണ് സ്‌റ്റേഡിയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം. ഏകദേശം 70 ഏക്കറോളം വരുന്ന ഈ പദ്ധതിക്ക് 900 കോടി രൂപയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 1000 കോടി രൂപയുടെ ഒരു സ്പോർർട്‌സ് കോംപ്ലക്‌സും ആലോചനയിലുണ്ടെന്നാണ് വിവരം.

നിലവിലുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കർണാടക രാജ്യ സമിതി പറയുന്നത്, നിർമ്മാണ സ്ഥലം ബന്നാർഗട്ട ദേശീയോദ്യാനത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ മാത്രം അകലെയാണെന്നാണ്. സംരക്ഷിത വനമേഖലയ്ക്ക് ഇത്രയും അടുത്തായി ഒരു വലിയ സ്‌റ്റേഡിയം വരുന്നത് ബെംഗളൂരുവിന്റെ ചുറ്റുമുള്ള പരിസ്ഥിതി വ്യവസ്ഥകളിൽ സമ്മർദ്ദം വർധിപ്പിക്കുമെന്നും അവർ വാദിക്കുന്നു.

കാവേരി വന്യജീവി സങ്കേതത്തെയും എംഎം ഹിൽസ് വനമേഖലയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ വന്യജീവി ഇടനാഴിയുടെ ഭാഗമാണ് ബന്നാർഗട്ട. ഈ പ്രദേശത്തെ ആനകൾ, പുലികൾ, മറ്റ് ജീവിവർഗ്ഗങ്ങൾ എന്നിവ വനങ്ങളിലൂടെ സഞ്ചരിക്കാൻ ഈ ഇടനാഴി സഹായിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഭവനനിർമ്മാണം, ഖനനം, ഗതാഗത പദ്ധതികൾ എന്നിവ കാരണം ഇതിന്റെ തുടർച്ച നഷ്‌ടപ്പെടുന്നുണ്ടെന്നും സംരക്ഷണ ശാസ്ത്രജ്ഞർ പറയുന്നു.

മത്സര ദിവസങ്ങളിലെ 80,000 പേരടങ്ങുന്ന ജനക്കൂട്ടത്തെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർക്ക് ആശങ്കയുണ്ട്. അധിക വാഹനങ്ങൾ, ഹോൺ മുഴക്കങ്ങൾ, ശബ്‌ദ സംവിധാനങ്ങൾ, ഉയർന്ന പ്രകാശമുള്ള ഫ്ലഡ്‌ലൈറ്റുകൾ എന്നിവയെല്ലാം രാത്രികാല മൃഗങ്ങളെ ശല്യപ്പെടുത്തുകയും പാർക്കിന്റെ അതിർത്തികളിലൂടെയുള്ള അവയുടെ സഞ്ചാര പാറ്റേണുകൾ മാറ്റുകയും ചെയ്യും. ഈ പ്രദേശങ്ങളിലൂടെയാണ് ആനകളും മറ്റ് വന്യജീവികളും ഇപ്പോഴും ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നത്.

സ്‌റ്റേഡിയം വിഷയം ബന്നാർഗട്ടയുടെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ദീർഘകാല പോരാട്ടവുമായും ബന്ധപ്പെട്ടതാണ്. 2016-ൽ ഒരു കരട് പദ്ധതി 268.9 ചതുരശ്ര കിലോമീറ്റർ വരുന്ന ഒരു ബഫർ സോൺ നിർദ്ദേശിച്ചിരുന്നു. എന്നാൽ 2020-ലെ വിജ്ഞാപനം ഇത് ഏകദേശം 168 ചതുരശ്ര കിലോമീറ്ററായി കുറക്കുകയാണ് ചെയ്‌തത്‌.

2016-ലെ വ്യാപ്‍തി പുനഃസ്ഥാപിക്കാൻ സെൻട്രൽ എംപവേർഡ് കമ്മിറ്റി അടുത്തിടെ സുപ്രീം കോടതിയെ ഉപദേശിച്ചു. 2020-ലെ നീക്കം 'ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ആന ഇടനാഴികളും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളും ഒഴിവാക്കുന്നു' എന്ന് റിപ്പോർട്ട് പറയുന്നു. 100 മീറ്റർ മാത്രം ബഫർ സോണുകളുള്ള പ്രദേശങ്ങളിൽ വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.

നേരത്തെ, ബഫർ സോൺ ചുരുക്കുന്നത് കരിങ്കൽ ക്വാറികൾ, ഖനനങ്ങൾ, തിങ്ങിനിറഞ്ഞ കെട്ടിട സമുച്ചയങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞിരുന്നു. സ്‌റ്റേഡിയം പദ്ധതി നിയമപരവും ശാസ്ത്രീയവുമായ ഈ പശ്ചാത്തലം അവഗണിക്കുകയാണെന്ന് കർണാടക രാജ്യ സമിതി പറയുന്നു. പരിസ്ഥിതി ലോല മേഖല പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ കോടതികൾ തീരുമാനമെടുക്കുന്നതുവരെ പദ്ധതിയും മുന്നോട്ട് കൊണ്ടുപോകരുതെന്നാണ് അവർ വാദിക്കുന്നത്.

പദ്ധതിയുടെ വിശദമായ റിപ്പോർട്ടും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരസ്യപ്പെടുത്തണമെന്ന് ഈ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എം ചിന്നസ്വാമി സ്‌റ്റേഡിയം പ്രധാന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ബെംഗളൂരുവിന് മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് വേദി എന്തിനാണെന്നും അവർ ചോദ്യം ചെയ്യുന്നു. പരിസ്ഥിതിപരമായി പ്രാധാന്യം കുറഞ്ഞ ജില്ലകൾക്ക് ഇത്തരം പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും അവർ നിർദ്ദേശിക്കുന്നു.


One India Malayalam 42 minutes ago
Home Flash News