പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു; മരണം അജ്ഞാതരുടെ വെടിയേറ്റ്
ശ്രീനഗർ; പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹംസ ബുർഹാൻ പാക് അധീന കശ്‌മീരിലെ (പിഒകെ) മുസാഫറാബാദിൽ വെച്ച് അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ചയാണ് ആക്രമണം നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംഭവത്തിൽ ഇന്ത്യൻ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.
അർജുമന്ദ് ഗുൽസാർ ദാർ എന്ന യഥാർത്ഥ പേരുള്ള ഹംസ ബുർഹാൻ ഡോക്‌ടർ എന്ന പേരിലും അറിയപ്പെട്ടിരുന്നു. പുൽവാമ സ്വദേശിയായ ഇയാൾ അൽ ബദർ ഭീകരസംഘടനയുമായി ബന്ധമുള്ളയാളാണ്. തീവ്രവാദ പ്രവർത്തനങ്ങൾ കാരണം, 2022 ഏപ്രിൽ 19-ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഇയാളെ യുഎപിഎ നിയമപ്രകാരം വ്യക്തിഗത ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
സർക്കാർ വിജ്ഞാപനം അനുസരിച്ച്, ഇയാൾ കൃത്യമായ യാത്രാരേഖകളോടെയാണ് പാകിസ്ഥാനിലേക്ക് പോയത്. അവിടെ വെച്ച് അൽ ബദർ ഭീകരസംഘടനയിൽ ചേരുകയും സജീവ കമാൻഡറായി മാറുകയും ചെയ്‌തു. അന്നുമുതൽ ഇയാൾ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും ജമ്മു കശ്‌മീരിലെ അൽ ബദർ ഭീകരപ്രവർത്തനങ്ങൾക്ക് ആസൂത്രണം ചെയ്യുകയും ധനസഹായം നൽകുകയും ചെയ്‌തിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.
2020 നവംബർ 18-ന് പുൽവാമ ജില്ലയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. പുൽവാമയിലെ പ്രാദേശിക പ്രവർത്തകരിൽ നിന്ന് കണ്ടെടുത്ത സ്ഫോടക വസ്‌തുക്കൾ ഇയാളുടെ ശൃംഖലയുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. കാശ്‌മീരി യുവാക്കളെ അൽ ബദറിലേക്ക് റിക്രൂട്ട് ചെയ്‌തതിലും ഇയാൾക്കെതിരെ ആരോപണങ്ങളുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്ന പോലീസ്, മാധ്യമ റിപ്പോർട്ടുകൾ ഇയാളുടെ പേര് പുൽവാമയുമായി ബന്ധപ്പെട്ട ഗൂഢാലോചനകളുമായി പലപ്പോഴും കൂട്ടിച്ചേർത്തിരുന്നു. ശ്രീനഗർ മൊഡ്യൂളിനെക്കുറിച്ചുള്ള ജമ്മു കശ്‌മീർ പോലീസ് അന്വേഷണത്തിൽ, അറസ്‌റ്റിലായ മൂന്ന് പേർ പാകിസ്ഥാനിൽ നിന്നുള്ള പുൽവാമ സ്വദേശിയായ ഹംസ ബുർഹാന്റെ കീഴിൽ പ്രവർത്തിച്ചിരുന്നതായും ഇവർക്ക് ഡ്യൂട്ടിയിലില്ലാത്ത പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിടാൻ ചുമതലപ്പെടുത്തിയിരുന്നതായും കണ്ടെത്തി.
2019-ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ജമ്മു ശ്രീനഗർ പാതയിൽ ജെയ്‌ഷെ മുഹമ്മദ് ചാവേർ നടത്തിയ വാഹനബോംബ് ആക്രമണമായിരുന്നു അത്. പിന്നീട്, നിരവധി ജെയ്‌ഷെ ഭീകരരും പ്രാദേശിക സഹായ പ്രവർത്തകരും കൊല്ലപ്പെടുകയോ അറസ്‌റ്റിലാകുകയോ ചെയ്‌തിരുന്നു. അന്ന്, പലരെയും ഈ കേസിലെ പ്രധാന സൂത്രധാരന്മാരായോ ഗൂഢാലോചന നടത്തിയവരായോ വിശേഷിപ്പിച്ചിട്ടുണ്ട്.
ചില മാധ്യമ റിപ്പോർട്ടുകളിൽ ഹംസ ബുർഹാനെ പുൽവാമ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നിരുന്നാലും, ഔദ്യോഗിക രേഖകൾ പ്രധാനമായും ഇയാളുടെ അൽ ബദർ പ്രവർത്തനങ്ങൾ, റിക്രൂട്ട്മെന്റ്, ധനസഹായം, കൂടാതെ 2019-ലെ ആക്രമണത്തിനു ശേഷമുള്ള 2020-ലെ ഗ്രനേഡ് ആക്രമണം പോലുള്ള സംഭവങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതിനിടെ പാക് അധീന കാശ്‌മീരിൽ നടന്ന കൊലപാതകം സുരക്ഷാ ഏജൻസികളിൽ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസ വാർത്തയാണ്. പട്ടികയിലുള്ള ഒരു ഭീകര കമാൻഡറെയാണ് ഇയാളുടെ മരണം വഴി ഒഴിവാക്കാൻ സാധിച്ചത്. പക്ഷേ, അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ശൃംഖലകളെയും ഇയാൾ പരിശീലിപ്പിച്ച മറ്റ് അംഗങ്ങളെയും തുടർന്നും നിരീക്ഷിക്കും.