‘ചരടുവലികളും നാടകങ്ങളും നടന്നു അങ്ങനെയാണ് ഫിഷറീസ് മന്ത്രിസ്ഥാനം നഷ്‌ടമായത്’:ഫാ ബീഡ് മനോജ്
ചരടുവലികളും നാടകങ്ങളും നടന്നു അങ്ങനെയാണ് ഫിഷറീസ് മന്ത്രിസ്ഥാനം നഷ്‌ടമായതെന്ന് അൽമായ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ ബീഡ് മനോജ്. കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നാണ് നിലപാട്. പദ്ധതികൾ നടപ്പിലാക്കുന്നത് വരെ ആശങ്കകൾ മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറിയതിനെതിരേ മുമ്പേ ലത്തീൻ സഭ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കടലിനെ അറിയാവുന്നവർക്ക് വകുപ്പ് കൈമാറണമെന്നും സഭ ആവശ്യപ്പെട്ടു. മത്സ്യ മേഖലയിൽ നിന്നുള്ളവരെ തന്നെ ഫിഷറീസ് വകുപ്പ് മന്ത്രി ആകണമെന്ന് ആവശ്യവുമായി ആലപ്പുഴ ലത്തീൻ രൂപത.
മുൻകാലങ്ങളിൽ ലത്തീൻ സഭയ്ക്ക് വേണ്ടത്ര പരിഗണന നൽകിയിരുന്നു. എന്നാൽ ഈ മന്ത്രിസഭയിൽ ഈ പരിഗണന കാണാത്തതിൽ ദുഃഖം ഉണ്ടെന്ന് രൂപത പിആർഒ ഡോ. സേവ്യർ കുടിയാശ്ശേരി പറഞ്ഞു. ലത്തീൻ സഭയിൽ നിന്ന് തന്നെ യോഗ്യരായവർ നിലവിൽ എംഎൽഎയായി വിജയിച്ചു വന്നിട്ടുണ്ട്. അവരെ പരിഗണിക്കണമെന്നും ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളിയായി ആലപ്പുഴ മണ്ഡലത്തിൽ നിന്നും വിജയിച്ച എ ഡി തോമസിനെയൊ മറ്റ് ലത്തീൻ സഭകളിൽ നിന്നുള്ളവരെയോ പരിഗണിക്കണമെന്നും രൂപത ആവശ്യപ്പെടുന്നു.