‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്
പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് ഗിവർഗീസ് മാർ കൂറിലോസ്. 6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയമാണ് കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ കാരണം. കേസുകൾ പിൻവലിച്ചതും നല്ല തീരുമാനമാണ്. വികസനം എന്ന വാക്കിന് തന്നെ ബദൽ അന്വേഷിക്കണം. മഞ്ഞക്കുറ്റി ഒരു പ്രതീകമാണ്.
സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീകമാണ്. എല്ലാ സർക്കാരുകൾക്കും ഉള്ള മുന്നറിയിപ്പാണ്. കേരളത്തിന്റെ സമര ചരിത്രത്തിൽ സുവർണ ലിപികളിൽ കെ റെയിൽ സമരം ഓർമ്മിക്കപ്പെടും.
ഇതിനേക്കാൾ മോശമായ പ്രൊജക്റ്റുകൾ പുതിയ സർക്കാർ കൊണ്ട് വന്നാൽ അതിനെയും എതിർക്കുമെന്നും ഗിവർഗീസ് മാർ കൂറിലോസ് മുന്നറിയിപ്പ് നൽകി.
അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിജ്ഞാപനം റദ്ദാക്കിയതായും പദ്ധതിക്കായി സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി നാട്ടിയ മഞ്ഞ കുറ്റികൾ പിഴുതുമാറ്റാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദു ചെയ്യും. പദ്ധതി നടക്കുന്നുമില്ല, ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ആളുകൾക്ക് വിൽക്കാനോ പണയപ്പെടുത്താനോ സാധിച്ചിരുന്നില്ലെന്നും ലോൺ എടുക്കാൻ പോലും സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും നിലനിൽക്കുന്ന കേസുകൾ ആഭ്യന്തര വകുപ്പ് പരിശോധിച്ച്, അവയുടെ സ്വഭാവം അനുസരിച്ച് പിന്‌വലിക്കാൻ കോടതിക്ക് ശുപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിക്കു വേണ്ടി സ്ഥാപിച്ച മഞ്ഞ കുറ്റികൾ നീക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വിഷന്‍ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.