Select Location
All Locations
State
Region
City / District
മമതയും പവാറും തിരികെ കോണ്‍ഗ്രസിലേക്ക്? പാര്‍ട്ടി വിട്ടവരെല്ലാം തിരിച്ചെത്തുമോ? തിരക്കിട്ട നീക്കങ്ങള്‍

മമതയും പവാറും തിരികെ കോണ്‍ഗ്രസിലേക്ക്? പാര്‍ട്ടി വിട്ടവരെല്ലാം തിരിച്ചെത്തുമോ? തിരക്കിട്ട നീക്കങ്ങള്‍

കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ പ്രധാന നേതാക്കളെയെല്ലാം തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തകര്‍ന്ന് പോയ തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജിയും കൂട്ടരും കോണ്‍ഗ്രസില്‍ ലയിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ എന്‍സിപി-എസ്പി നേതാവ് ശരദ് പവാറും 'ഘര്‍വാപ്പസി'ക്ക് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞുപോയ പാര്‍ട്ടികള്‍ തിരികെ മടങ്ങാന്‍ പദ്ധതിയിടുന്നതിനെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തൃണമൂല്‍ ലയന ചര്‍ച്ചകളെ 'അടിസ്ഥാനരഹിതമായ കിംവദന്തികള്‍' എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നാന പടോള്‍ ഇത്തരമൊരു നീക്കം നടന്നേക്കാമെന്ന സൂചന നല്‍കി.

'സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍' കോണ്‍ഗ്രസുമായി ലയിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പടോള്‍ പറഞ്ഞു. 'ശരദ് പവാറും മമതാ ബാനര്‍ജിയും കോണ്‍ഗ്രസുമായി ലയിക്കാന്‍ തീരുമാനിക്കുകയാണ്,' പടോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ഇത് ഒരു സഖ്യമല്ല, മറിച്ച് ഒരു ലയനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി (എസ്പി)- കോണ്‍ഗ്രസ് ലയനത്തിനുള്ള നിര്‍ദ്ദേശം ശരദ് പവാര്‍ ഇതിനകം തന്നെ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്‍സിപിയില്‍ നിന്നുള്ള നിര്‍ദ്ദേശം, പവാര്‍ സാഹിബിന് നേരത്തെ തന്നെ നല്‍കിയിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ അത് വൈകി. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും വലിയ തോതിലുള്ള വോട്ട് വിഭജനം തടയാന്‍ മതേതര, ബഹുസ്വര പ്രത്യയശാസ്ത്രങ്ങളുള്ള എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു.

'ഈ പ്രക്രിയ ഇപ്പോള്‍ ദേശീയ തലത്തില്‍ ആരംഭിച്ചു, അത് തൃണമൂല്‍ കോണ്‍ഗ്രസായാലും പവാര്‍ സാഹിബായാലും എല്ലാം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ സന്നദ്ധത കാണിക്കുന്നു,' പടോള്‍ അവകാശപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ്, കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന് നിലവില്‍ വന്ന ചെറിയ പാര്‍ട്ടികളെ ലയിപ്പിക്കുന്നതിന് നേതൃത്വം വഹിക്കണം എന്ന് ശരദ് പവാറിനോട് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് ശക്തമാകണം, അതില്‍ നിന്ന് ഉയര്‍ന്നുവന്ന ചെറിയ പാര്‍ട്ടികളുടെ നേതാക്കള്‍ സാഹചര്യം മനസിലാക്കണം,' എന്നായിരുന്നു റാവത്ത് പറഞ്ഞു. ഈ നിര്‍ദേശം നല്ലതാണ് എന്ന് എന്‍സിപി-എസ്പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയും പറഞ്ഞിരുന്നു. അടുത്തതായി എന്ത് സംഭവിക്കുമെന്ന് കാലം മാത്രമേ പറയൂ എന്നും സുലെ പറഞ്ഞു. 'ആദ്യം മഴ പെയ്യട്ടെ, പിന്നെ കുട എടുക്കണോ അതോ റെയിന്‍കോട്ട് എടുക്കണോ എന്ന് നോക്കാം,' എന്നായിരുന്നു റാവത്തിന്റെ നിര്‍ദ്ദേശം നിരസിക്കാതെ അവര്‍ നല്‍കിയ മറുപടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും ചെറിയ പാര്‍ട്ടികളോട് കോണ്‍ഗ്രസില്‍ ലയിക്കാനും രാഹുല്‍ ഗാന്ധിയെ അവരുടെ നേതാവായി അംഗീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 'സഞ്ജയ് റാവത്ത് പറഞ്ഞതില്‍ കാര്യമുണ്ട്. 

സമയം അതിക്രമിച്ചിരിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം പ്രാദേശിക പാര്‍ട്ടികളായി മാറിയ എല്ലാ പാര്‍ട്ടികളും വീണ്ടും ചേരണം, രാഹുല്‍ ഗാന്ധിയെ നേതാവായി അവര്‍ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിക്കണം,' ഗെഹ്ലോട്ട് പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന സന്ദേശം രാജ്യമെമ്പാടും ഉണ്ടാകണം. ഈ സന്ദേശം വ്യക്തമായിരിക്കണം. 'അപ്പോള്‍ ജനങ്ങള്‍ നിങ്ങളെ വിജയിപ്പിക്കും. ഒരു വശത്ത് നരേന്ദ്ര മോദിയും മറുവശത്ത് രാഹുല്‍ ഗാന്ധിയുമാണെന്ന് അവര്‍ കാണുന്നു. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് രാഹുല്‍ ഗാന്ധിയെ അവരുടെ നേതാവായി അംഗീകരിച്ചുവെന്ന വ്യക്തമായ സന്ദേശം ഉണ്ടെങ്കില്‍, രാജ്യത്തെ വോട്ടിംഗ് രീതി മാറുമെന്ന് നിങ്ങള്‍ കാണും,' മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ശരദ് പവാറും മമത ബാനര്‍ജിയും കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രാദേശിക പാര്‍ട്ടികള്‍ രൂപീകരിച്ചത്. 1998 ല്‍ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ ശേഷം മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചപ്പോള്‍, 1999 ല്‍ ശരദ് പവാര്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സ്ഥാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പിഎ സാങ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ക്കൊപ്പമാണ് പവാര്‍ എന്‍സിപി രൂപീകരിക്കുന്നത്. താരിഖ് അന്‍വര്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി, നിലവില്‍ എംപിയാണ്. 2023 ല്‍ ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ പാര്‍ട്ടയിലുണ്ടാക്കിയ കലാപത്തിന് സമാനമാണ് ഇന്ന് തൃണമൂലില്‍ നടക്കുന്നത്.


One India Malayalam 1 hour ago
Home Flash News