ഇന്ത്യൻ താല്പര്യത്തിനു വിരുദ്ധമായി റഷ്യ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല: എസ്. ജയ്‌ശങ്കർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) റഷ്യ സന്ദർശനത്തിന് മുന്നോടിയായി, സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ താൽപ്പര്യങ്ങളെ ബാധിക്കുന്ന തരത്തിലെ പ്രതികൂല നടപടികളൊന്നും റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ. ന്യൂഡൽഹിയിൽ ഒരു സ്വകാര്യ മാധ്യമസ്ഥാപനം സംഘടിപ്പിച്ച ലോക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തെക്കുറിച്ച് പരാമർശിച്ച ജയ്‌ശങ്കർ, പാശ്ചാത്യ രാജ്യങ്ങളുമായുള്ള അവരുടെ ബന്ധം തകർന്നതിനെ തുടർന്ന് റഷ്യ ഏഷ്യയിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പറഞ്ഞു. ഇന്ത്യ വലിയ തോതിൽ വിഭവങ്ങൾ ഉപയോഗിക്കുന്ന രാജ്യമായതിനാൽ, വികസനത്തിന്റെ ഈ ഘട്ടത്തിൽ പ്രധാന പ്രകൃതിവിഭവ സമ്പത്തുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയും റഷ്യയും തമ്മിൽ പരസ്പര പൂരകത്വമുള്ള ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഇന്ത്യ–റഷ്യ ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ മേഖലയും അവലോകനം ചെയ്തു.
ചർച്ചകൾക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിൽ, റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ ഉൾപ്പെടെ, സന്തുലിതവും സ്ഥിരതയുള്ളതുമായ രീതിയിൽ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ ആഗ്രഹം മന്ത്രിമാർ പങ്കുവച്ചു. താരിഫ് അല്ലാത്ത തടസ്സങ്ങളും നിയന്ത്രണാത്മക തടസ്സങ്ങളും വേഗത്തിൽ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഡോ. ജയ്ശങ്കർ ഊന്നിപ്പറഞ്ഞു. ഫാർമസ്യൂട്ടിക്കൽസ്, കൃഷി, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുന്നത് നിലവിലെ അസന്തുലിതാവസ്ഥ കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വളങ്ങളുടെ ദീർഘകാല ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നൈപുണ്യമുള്ള തൊഴിലാളികൾക്ക്, പ്രത്യേകിച്ച് ഐ.ടി., നിർമ്മാണം, എഞ്ചിനീയറിംഗ് മേഖലകളിലെ വിദഗ്ധർക്ക് റഷ്യയിലെ തൊഴിൽ മേഖലകളിലൂടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും ഡോ. ജയ്ശങ്കർ കൂട്ടിച്ചേർത്തു. വ്യാപാരവും നിക്ഷേപവും മുഖേന ഊർജ്ജ സഹകരണം നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ ദീർഘകാലം പ്രധാനമന്ത്രിയായി സേവനമനുഷ്‌ഠിച്ച മോദിക്ക് റഷ്യയുടെ പ്രതിനിധി അഭിനന്ദനം അറിയിച്ചിരുന്നു. “ഇന്ത്യയിൽ ദീർഘകാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നരേന്ദ്ര മോദി ചരിത്രം സൃഷ്ടിച്ചുവെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, റഷ്യൻ സർക്കാർ, റഷ്യൻ ജനത എന്നിവരുടെ പേരിൽ, ഈ ശ്രദ്ധേയമായ നേട്ടത്തിനായി പ്രധാനമന്ത്രിയെയും എല്ലാ ഇന്ത്യക്കാരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു,” ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു.
നിലവിലെ പ്രധാനമന്ത്രിയുടെ ഭരണകാലത്ത് ഏകദേശം 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നുവെന്ന് ക്രെംലിൻ നരേന്ദ്ര മോദിയെ പ്രശംസിച്ചു. “മോദിയുടെ ഭരണകാലത്ത് 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒരു സൂചകമാണ്,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും വേഗതയേറിയ നിരക്കുകൾ കൈവരിച്ച ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഏറ്റവും പ്രധാനമായി, ഞങ്ങൾക്ക് പങ്കാളിത്ത ബന്ധമുള്ള ഒരു രാജ്യമാണ് ഇന്ത്യ,” അദ്ദേഹം കൂട്ടിച്ചേർത്തു.