'ഷൂട്ടിംഗ് മിസ്സ് ചെയ്യുന്നുണ്ടാകും'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭാ പ്രസംഗം അവസാനിപ്പിച്ചത് സിനിമ സ്റ്റൈലിൽ
തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗവും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ സിനിമാറ്റിക് സ്റ്റൈലിലുള്ള ആംഗ്യവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പതിവ് രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് മാറി, സിനിമാ ശൈലിയിൽ കൈവീശി കൈയടി വാങ്ങിയ മുഖ്യമന്ത്രിയുടെ വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ മീമുകളുടെയും ട്രോളുകളുടെയും പൂരം തന്നെയാണ് നടക്കുന്നത്.
തമിഴക വെട്രി കഴകം (ടിവികെ) വെറുമൊരു "നടന്മാരുടെ പാർട്ടി" ആണെന്ന് പരിഹസിച്ച പ്രതിപക്ഷ വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയതിന് ശേഷമാണ് വിജയ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സ്പീക്കറുടെ അനുമതിയോടെ പ്രസംഗം നിർത്തിയ വിജയ്, തിരിഞ്ഞുനടക്കുന്നതിന് മുൻപ് തന്റെ സിനിമകളിലേതിന് സമാനമായ മാസ്സ് ഡയലോഗും ആക്ഷനും പുറത്തെടുത്തു. ഇത് നിയമസഭയ്ക്കുള്ളിൽ വലിയ കരഘോഷത്തിനും ആർപ്പുവിളികൾക്കും കാരണമായി. താൻ സിനിമാ സെറ്റിൽ നിന്ന് നേരിട്ട് വന്ന് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ആളാണെന്ന വാദങ്ങളെ വിജയ് ശക്തമായി എതിർത്തു. "ചിലർ പറയുന്നു ഞാൻ ഷൂട്ടിംഗ് സെറ്റിൽ നിന്ന് നേരെ മുഖ്യമന്ത്രിയാകാൻ വന്നതാണെന്ന്. അവരുടെ ഭാഷയിൽ മറുപടി നൽകിയാൽ, അത് വെറും ഒരു 'റീൽ' (വ്യാജം) മാത്രമാണ്. സാധാരണ രാഷ്ട്രീയക്കാർ ആദ്യം പാർട്ടി തുടങ്ങി പിന്നീട് ജനങ്ങളിലേക്ക് പോകുമ്പോൾ, ഞങ്ങൾ ആദ്യം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും അതിനുശേഷം മാത്രം പാർട്ടി രൂപീകരിക്കുകയും ചെയ്തവരാണ്. ഇത് മനസ്സിലാക്കാൻ കഴിയാത്തവരാണ് ഞങ്ങളെ വെറുമൊരു അഭിനേതാക്കളുടെ പാർട്ടിയായി തള്ളിക്കളയുന്നത്. 2026 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരു സഖ്യവുമില്ലാതെ ഒറ്റയ്ക്കാണ് മത്സരിച്ച് ജയിച്ചത്," വിജയ് ഓർമ്മിപ്പിച്ചു.
കരൂരിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ തന്റെ പാർട്ടിയെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ ശൈലിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഇതാണോ യഥാർത്ഥ രാഷ്ട്രീയം എന്നും വിജയ് ചോദിച്ചു. വിജയ്‌യുടെ ഈ സിനിമാറ്റിക് നിയമസഭാ പ്രസംഗം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത നർമ്മം കലർന്ന കമന്റുകളുമായി രംഗത്തെത്തി. "നമ്മുടെ അണ്ണന് സിനിമയുടെ ഷൂട്ടിംഗുകൾ നല്ലപോലെ മിസ്സ് ചെയ്യുന്നുണ്ടാകും," എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. "തമിഴ്‌നാട് അസംബ്ലിയുടെ ഒടിടി (OTT) അവകാശങ്ങൾ ഉടൻ വിറ്റുപോയേക്കും," എന്ന് മറ്റൊരാൾ കുറിച്ചു.
അതേസമയം, വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തിൽ തന്നെ ജോസഫ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിലെത്തുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും, വലിയ ഹൈപ്പുകളില്ലാതെ നിശബ്ദമായി വന്ന് തമിഴ്‌നാട് രാഷ്ട്രീയം മാറ്റിമറിക്കാൻ വിജയ്‌ക്ക് കഴിഞ്ഞുവെന്നും ചിലർ അഭിപ്രായപ്പെട്ടു.