മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; 'ജനനായകൻ' നിർമാതാവിന്റെ ഡൽഹി നിയമനത്തിൽ വിവാദം
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തുന്ന പുതിയ രാഷ്ട്രീയ നിയമനങ്ങൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെക്കുന്നു. വിജയ് നായകനായി അഭിനയിക്കുന്നതും ഇതുവരെ തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്തതുമായ ബിഗ് ബജറ്റ് ചിത്രം 'ജനനായകന്റെ' നിർമാതാവ് വെങ്കട് കെ. രമണയെ ഡൽഹിയിലെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണ് ഇപ്പോൾ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് കാരണമായിരിക്കുന്നത്.
ജൂൺ 23-ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി എം. സായ് കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താൽക്കാലികമായി ഒരു വർഷത്തേക്കാണ് ഈ സുപ്രധാന പദവിയിലേക്ക് വെങ്കടിനെ നിയമിച്ചിരിക്കുന്നത്. എന്നാൽ, കർണാടക സ്വദേശിയും ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ തലവനുമായ വെങ്കടിന്റെ നിയമനം തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ, അണ്ണാഡിഎംകെ, കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം രംഗത്തെത്തിക്കഴിഞ്ഞു.
'വെങ്കട് കർണാടകത്തിന്റെ പ്രതിനിധി' തമിഴ്‌നാടിന്റെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ട ഒരു പദവിയിലേക്ക് അയൽസംസ്ഥാനക്കാരനെ നിയമിച്ചതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വെങ്കട് കെ. രമണ യഥാർത്ഥത്തിൽ കർണാടകത്തിന്റെ പ്രതിനിധിയാണെന്നും അങ്ങനെയുള്ള ഒരാളെ എന്തിനാണ് ഡൽഹിയിൽ തമിഴ്‌നാടിന്റെ മുഖമായി നിയമിച്ചതെന്നും ഡിഎംകെ നേതാവ് കനിമൊഴി ചോദിച്ചു. സുപ്രധാനമായ ഇത്തരം പദവികൾ വഹിക്കാൻ യോഗ്യതയുള്ള ആരും തമിഴ്‌നാട്ടിലില്ലേയെന്നും അവർ പരിഹസിച്ചു.
തമിഴക വെട്രി കഴകം കോൺഗ്രസിന് മുന്നിൽ കീഴടങ്ങിയെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വേണ്ടിയാണ് വിജയ് ഈ നിയമനം നടത്തിയതെന്നും ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. കാവേരി നദീജല തർക്കം പോലുള്ള അതീവ സങ്കീർണ്ണമായ അന്തർസംസ്ഥാന വിഷയങ്ങൾ നിലനിൽക്കുമ്പോൾ, കർണാടകത്തിൽ സ്ഥിരതാമസമാക്കിയ ഒരാൾക്ക് എങ്ങനെ ഡൽഹിയിൽ തമിഴ്‌നാടിന്റെ ഭാഗം ന്യായീകരിക്കാൻ സാധിക്കുമെന്നാണ് അണ്ണാഡിഎംകെ നേതൃത്വം ചോദ്യമുയർത്തുന്നത്. ഈ തീരുമാനം സംസ്ഥാനത്തിന് വലിയ തിരിച്ചടിയാകുമെന്നും അവർ വാദിക്കുന്നു.
ഉപകാരസ്മരണയെന്ന് ആരോപണം സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണം റിലീസ് വൈകുന്ന വിജയ്‌യുടെ 'ജനനായകൻ' എന്ന സിനിമയുമായി ബന്ധപ്പെട്ട് 500 കോടിയിലധികം രൂപയുടെ വലിയ സാമ്പത്തിക റിസ്ക് എടുത്തയാളാണ് നിർമാതാവ് വെങ്കട് എന്ന് അടുത്തിടെ മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിൽ വിജയ് തന്നെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചപ്പോഴും വെങ്കട് ഒപ്പമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട നിർമാതാവിന് ഉപകാരസ്മരണയെന്നോണമാണ് ഇപ്പോൾ ഈ സർക്കാർ പദവി നൽകിയതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയം തമിഴ്‌നാട് രാഷ്ട്രീയത്തിൽ കൂടുതൽ പുകയാനാണ് സാധ്യത.