പ്രവാസി ക്ഷേമ പെൻഷൻ സർക്കാരിൻറെ ഔദാര്യമല്ല, അവരെ യുഡിഎഫ് വഞ്ചിക്കുന്നു: പി.എ മുഹമ്മദ് റിയാസ് എംഎൽഎ
കേരള ബജറ്റ് പ്രവാസികളെ പൂർണ്ണമായും അവഗണിച്ചുവെന്നും പ്രവാസി ക്ഷേമത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചതായും പി.എ മുഹമ്മദ് റിയാസ് എംഎൽഎ. പ്രവാസികളോടുള്ള സർക്കാരിന്റെ സമീപനം വഞ്ചനാപരമാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
പ്രവാസി ക്ഷേമ പെൻഷൻ മുടങ്ങിയിരിക്കുകയാണെന്നും കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ക്ഷേമ പെൻഷൻ എന്നത് സർക്കാരിന്റെ ഔദാര്യമല്ല എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ബജറ്റ് പ്രസംഗത്തിൽ ‘നോർക്ക’ എന്ന ഒരു പദം പോലും ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യവും നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസികളെ യുഡിഎഫ് വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസം, കൃഷി മേഖലകളിലും വലിയ തോതിലുള്ള തുക വെട്ടിക്കുറയ്ക്കൽ ഉണ്ടായതായി റിയാസ് പറഞ്ഞു. കൃഷി വകുപ്പിന് 690 കോടി രൂപയുടെ കുറവാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്. ഈ കുറവ് ഗൗരവമായി പരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടൂറിസം മേഖലയ്ക്കുള്ള തുകയും കുറച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുന്നു എന്ന കഴക്കൂട്ടം അംഗത്തിന്റെ വാദത്തെ അദ്ദേഹം കണക്കുകൾ നിരത്തി എതിർത്തു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 9.5 ലക്ഷം വിദ്യാർത്ഥികളുടെ വർദ്ധനവ് ഉണ്ടായതായും സ്കൂളുകളുടെ നിലവാരം ഉയർത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്ര സർക്കാർ ഗാന്ധി വധം പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ, അത് പഠിപ്പിക്കാൻ ധീരത കാണിച്ച സർക്കാരാണ് എൽഡിഎഫ് എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുമ്പോൾ, മുസ്ലിം ലീഗ് ഇതിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ തയ്യാറാകാത്തതിനെയും അദ്ദേഹം വിമർശിച്ചു. കേരളത്തിന് അനുവദിക്കേണ്ട എയിംസ് എവിടെയുമാകാം എന്ന നിലപാട് ശരിയല്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. എയിംസിനായി ബാലുശ്ശേരിയിൽ സ്ഥലം കണ്ടെത്തിയ വിവരം എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.