എസ്ഐആറിനെതിരെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്തയച്ച് പ്രതിപക്ഷം; 'ചെയ്‌തത് പക്ഷപാതപരമായി'
ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് 23 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് സംയുക്ത കത്ത് നൽകി. നടപടിക്രമത്തിലെ വിവിധ വിഷയങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രതിപക്ഷം, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന പക്ഷപാതപരമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന ആരോപണവും ഉയർത്തി.
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമല്ലാത്ത ഡിഎംകെ, എഎപി എന്നീ കക്ഷികളും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ജൂൺ 8-ന് നടന്ന പ്രതിപക്ഷ യോഗത്തിൽ ഈ കത്ത് അയയ്ക്കാനുള്ള തീരുമാനം എടുത്തപ്പോൾ ഈ രണ്ട് പാർട്ടികളും പങ്കെടുത്തിരുന്നില്ല. എന്നിരുന്നാലും പിന്നീട് ഇവയും പിന്തുണ പ്രഖ്യാപിച്ചത് പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
കോൺഗ്രസ് വക്താവ് ജയറാം രമേശ് സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 23 രാഷ്ട്രീയ പാർട്ടികളും ഒരു സ്വതന്ത്ര എംപിയും ഒപ്പുവെച്ച സംയുക്ത കത്ത് ചീഫ് ജസ്‌റ്റിസിന് അയച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും എസ്ഐആർ നടപടിക്രമങ്ങൾ വീണ്ടും ആരംഭിച്ചതിന് പിന്നാലെയാണ് ആശങ്ക അറിയിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെ സമീപിച്ചത്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, തേജസ്വി യാദവ്, അഖിലേഷ് യാദവ്, ഹേമന്ത് സോറൻ, ഒമർ അബ്‌ദുള്ള, ഇടതുപക്ഷ നേതാക്കൾ, സ്വതന്ത്ര എംപി കപിൽ സിബൽ എന്നിവരടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ, കത്തിന്റെ പൂർണരൂപം ഇന്ത്യ സഖ്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് കത്ത് തയ്യാറാക്കിയതെന്നും, നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ആശ്വാസം തേടാൻ ശേഷിക്കുന്ന ഏക മാർഗം കോടതിയാണെന്നുമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനരീതിയെക്കുറിച്ചും കത്തിൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ടെന്നാണ് വിവരം.