കിക്കെടുക്കാൻ പേടി; ജർമനിക്കായി നിർണായക പെനാൽറ്റി എടുക്കാൻ വിസമ്മതിച്ച് നാല് താരങ്ങൾ; വിവാദം
ഇപ്പോഴിതാ പരാജയത്തിനു പിന്നാലെ പെനാൽറ്റി എടുക്കാനുള്ള ടീമിന്റെ ആത്മവിശ്വാസമില്ലായ്മയും പുറത്തുവരികയാണ്. ഷൂട്ടൗട്ടിൽ 3-2 ന് ആയിരുന്നു ജർമനിയുടെ തോൽവി. ഷൂട്ടൗട്ടിലെ അഞ്ച് പെനാൽറ്റികൾക്കു ശേഷം സ്‌കോർ 3-3 എന്ന നിലയിലായപ്പോൾ നിർണായകമായ ആറാം പെനാൽറ്റി എടുക്കാൻ ജർമനിയുടെ നാല് പ്രധാന താരങ്ങൾ വിസമ്മതിക്കുകയായിരുന്നു. ലിയോൺ ഗോറെറ്റ്സ്‌ക, വാൽഡെമർ ആന്റൺ, നഥാനിയേൽ ബ്രൗൺ, മാലിക് തിയാവ് എന്നിവരാണ് എന്നിവരാണ് ആത്മവിശ്വാസമില്ലാത്തതിനാൽ പെനാൽറ്റി എടുക്കാൻ മടിച്ചത്. ജർമാൻ മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ സംഭവം വിവാദമായി.
72 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനായ താരമായിട്ടും ലിയോൺ ഗോറെറ്റ്സ്‌ക ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായില്ല. ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഗോറെറ്റ്സ്‌ക കിക്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കടുത്ത വിമർശനമാണ് ടീമിനെതിരേ ഉയരുന്നത്. ഒടുവിൽ ആറാമത്തെ പെനാൽറ്റി കിക്കെടുക്കാൻ മുന്നോട്ടുവന്നത് ജൊനാഥൻ റ്റാ ആണ്. തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ പെനാൽറ്റി എടുത്ത റ്റായുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. കായ് ഹാവെർട്‌സ്, നിക്ക് വോൾട്ടെമെയ്ഡ് എന്നിവരും പെനാൽറ്റി പാഴാക്കിയിരുന്നു.
തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്താകുന്നത്. ക്യുറാസോയ്‌ക്കെതിരേ 7-1ന്റെ വലിയ ജയത്തോടെ തുടങ്ങിയ അവർ ഐവറി കോസ്റ്റിനെതിരേ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് എക്വഡോറിനോട് തോൽക്കുകയും ചെയ്തിരുന്നു. പാരഗ്വായോട് തോറ്റ് പുറത്തായതിനു പിന്നാലെ വിവാദമായ വാർ തീരുമാനത്തെയോ റഫറിയെയോ കുറ്റംപറയാനില്ലെന്ന് നായകൻ ജോഷ്വാ കിമ്മിച്ച് പ്രതികരിച്ചിരുന്നു. മത്സരത്തിന്റെ അധികസമയത്ത് ജർമൻ ഡിഫൻഡർ ജൊനാഥൻ റ്റാ നേടിയ ഹെഡ്ഡർ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു.