Select Location
All Locations
State
Region
City / District
വിഴിഞ്ഞം വിദേശ നിക്ഷേപത്തില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി;

വിഴിഞ്ഞം വിദേശ നിക്ഷേപത്തില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി; അനുമതി തേടാന്‍ അദാനി; ആശങ്കയെന്ന് പ്രതിപക്ഷം.

മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെ, വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ സര്‍ക്കാരിന്‍റെ അനുമതി തേടാന്‍ അദാനിഗ്രൂപ്പ്. ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി തേടുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നിക്ഷേപകരായ എംഎസ്​സി കമ്പനിക്ക്, അദാനിയുടെ 49% ഓഹരികള്‍ കൈമാറുന്നതിന് സെബിയുടെ അനുമതി ലഭിച്ചു.നിയമപ്രകാരം ആദ്യം തേടേണ്ടത് സെബിയുടെ അനുമതിയാണെന്നും ഇനിയാണ് സര്‍ക്കാരിന്‍റെ അനുമതി തേടേണ്ടതെന്നും അതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

വിഴിഞ്ഞത്തെ വിദേശനിക്ഷേപം സംബന്ധിച്ച് അദാനി കത്തിടപാട് നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. വിഷയം വിശദമായി പരിശോധിക്കുമെന്നും സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് മാത്രമേ അനുമതി നല്‍കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഹരിവില്‍ക്കും മുന്‍പ് സര്‍ക്കാരിന്റെ അനുമതി തേടണമെന്നും അതുണ്ടായില്ലെന്നും വിവരം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം, വിഴിഞ്ഞം പോര്‍ട്ടിലെ വിദേശ നിക്ഷേപത്തില്‍ ആശങ്കയുണ്ടെന്നും പോര്‍ട്ടിന്‍റെ ഭാവി വികസനത്തിന് തടസം വരുമെന്നും പ്രതിപക്ഷം പറഞ്ഞു. 49 ശതമാനം ഓഹരി എംഎസ്​സിക്ക് കൈമാറുന്നത് കുത്തകയ്ക്ക് അവകാശം നല്‍കുന്നത് പോലെയാകുമെന്നും സംസ്ഥാനത്തിന് കിട്ടേണ്ട വരുമാനം കുറയുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. മറ്റു കമ്പനികളുടെ കപ്പല്‍ വരുന്നതിന് തടസമുണ്ടാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അദാനി പോര്‍ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരികള്‍ യൂറോപ്യന്‍ ഷിപ്പിങ് ഭീമനായ എംഎസ്​സിയാണ് സ്വന്തമാക്കുന്നത്. എവിപിപിഎലിന് 27000 കോടി രൂപ മൂല്യം വിലയിരുത്തി 139.7 കോടി ഡോളറിനാണ് ഓഹരി വാങ്ങുന്നത്. ഇന്ത്യന്‍ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. കേരളത്തിലേക്ക് ഒറ്റത്തവണയായി എത്തുന്ന ഏറ്റവും വലിയ വിദേശനിക്ഷേപവും. കരാര്‍ പ്രകാരം 2034 മുതല്‍ സംസ്ഥാന സര്‍ക്കാരിന് വരുമാനവിഹിതം ലഭിച്ചു തുടങ്ങും. 2024 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച തുറമുറം 2060 വരെ കൈവശം വയ്ക്കാനാണ് അദാനി കമ്പനിക്ക് നിലവില്‍ അനുമതിയുള്ളത്.


Manorama News 1 hour ago
Home Flash News