സൗദി അറേബ്യയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ പാകിസ്ഥാൻ
സ്പോർട്സ് വികസിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട്, ജിദ്ദയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) സൗദി അറേബ്യയുമായി കരാർ ഒപ്പിട്ടു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയും സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ മേധാവി സൗദ് ബിൻ മിഷാൽ ബിൻ മുഹമ്മദ് അൽ സൗദും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്.
"ചരിത്രത്തിലാദ്യമായി, ജിദ്ദയിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനായി പിസിബിയും എസ്എസിഎഫും തമ്മിൽ തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചിരിക്കുന്നു," എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പിസിബി അറിയിച്ചു. പിസിബി വ്യക്തമാക്കുന്നത് അനുസരിച്ച്, ഇൻഫ്രാസ്ട്രക്ചർ വികസനം, സാങ്കേതിക വൈദഗ്ധ്യം, സ്റ്റേഡിയം ആസൂത്രണം, പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവയിൽ ഇരു ബോർഡുകളും പരസ്പരം സഹകരിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും വലിയ കായിക മേളകൾക്കും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ പ്രാപ്തമാക്കുന്നതിൽ ഈ പ്രോജക്റ്റ് നിർണായക പങ്ക് വഹിക്കുമെന്ന് ബോർഡ് അറിയിച്ചു. ഈ സംരംഭം രാജ്യത്തിന്റെ 'വിഷൻ 2030' പദ്ധതിക്ക് വലിയ പിന്തുണ നൽകുമെന്നും ബോർഡ് കൂട്ടിച്ചേർത്തു.
"സൗദി അറേബ്യയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നാഴികക്കല്ലാണിത്," നിലവിൽ സൗദി സന്ദർശിക്കുന്ന നഖ്‌വിയെ ഉദ്ധരിച്ച് പ്രസ്താവനയിൽ പറയുന്നു. "ഈ പങ്കാളിത്തം ക്രിക്കറ്റ് സമൂഹത്തെ ഒന്നിപ്പിക്കുകയും വരുംതലമുറകൾക്കായി നിലനിൽക്കുന്ന ഒരു വലിയ സംഭാവനയായി മാറുകയും ചെയ്യും," അദ്ദേഹം പറഞ്ഞു. അതേസമയം, നഖ്‌വി , പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദുമായി കൂടിക്കാഴ്ച നടത്തിയതായും ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചതായും ഔദ്യോഗിക മാധ്യമമായ പിടിവി റിപ്പോർട്ട് ചെയ്തു.
കൂടിക്കാഴ്ചയിൽ പാകിസ്ഥാനും സൗദി അറേബ്യയും സുരക്ഷാ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ തന്ത്രപരമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നു. റിയാദിലെ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ നഖ്‌വി സന്ദർശിച്ചതായും അവിടെ "സുരക്ഷാ സ്ഥാപനങ്ങൾക്കായുള്ള ആശയവിനിമയ സംവിധാനവും ആധുനിക സാങ്കേതികവിദ്യയും" അദ്ദേഹം വിലയിരുത്തിയതായും പിടിവി റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. മൂന്നാമതൊരു രാജ്യം ആക്രമിച്ചാൽ പരസ്പരം സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും പ്രതിരോധ കരാറിലും ഒപ്പുവെച്ചിരുന്നു.