Select Location
All Locations
State
Region
City / District
ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ അർജന്‍റീന ഇറങ്ങുന്നു കേപ് വെർദേയാണ് എതിരാളികൾ

ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ അർജന്‍റീന ഇറങ്ങുന്നു കേപ് വെർദേയാണ് എതിരാളികൾ

ഒരു വശത്ത് ലോകകിരീടം നിലനിർത്താൻ ഉറച്ച്, വിജയക്കുതിപ്പ് തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. മറുവശത്ത്, പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി, കന്നി ലോകകപ്പിൽത്തന്നെ ചരിത്രം കുറിച്ച് മുന്നേറുന്ന കേപ് വെർദെ. 2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു അപൂർവ്വ പോരാട്ടത്തിനാണ്. ഫുട്ബോൾ ലോകത്തെ വമ്പന്മാരും പുതുമുഖങ്ങളും തമ്മിലുള്ള ഈ പോരാട്ടം വെറുമൊരു മത്സരമല്ല, മറിച്ച് കേപ് വെർദെയുടെ പ്രതിരോധക്കരുത്തും അർജന്റീനയുടെ ആക്രമണ വീര്യവും തമ്മിലുള്ള അഗ്നിപരീക്ഷയാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച്, ഒരൊറ്റ പോയിന്റ് പോലും നഷ്ടപ്പെടുത്താതെയാണ് ലയണൽ സ്കലോണിയുടെ സംഘം നോക്കൗട്ടിലേക്ക് മാർച്ച് ചെയ്തത്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് 39-ആം വയസ്സിലും അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുന്നത് ക്യാപ്റ്റൻ ലയണൽ മെസ്സിയാണ്. മെസി ഈ ടൂർണമെന്റിൽ ഇതുവരെ 6 ഗോളുകൾ നേടിക്കഴിഞ്ഞു. മാത്രമല്ല ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി മാറി. ലോകകപ്പിൽ ഇതുവരെ 19ഗോളുക‍ളാണ് മെസി സ്വന്തമാക്കിയത്.

മറുവശത്ത്, ഈ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച നാല് പുതുമുഖങ്ങളിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഏക ടീമാണ് കേപ് വെർദെ. കരുത്തരായ സ്പെയിനിനെ തളച്ചും, ഉറുഗ്വായോട് 2-2 ന് സമനില പിടിച്ചും, സൗദി അറേബ്യയെ ഗോൾരഹിതമായി സമനിലയിൽ തളച്ചും അവർ തങ്ങളുടെ വരവറിയിച്ചു കഴിഞ്ഞു. പ്രത്യേകിച്ച്, വലകാക്കുന്നതിൽ അസാമാന്യ മികവ് പുലർത്തിയ ഗോൾകീപ്പർ വൊസീഞ്ഞോയുടെ തകർപ്പൻ പ്രകടനങ്ങളാണ് മത്സരങ്ങളിൽ കേപ് വെർദെയ്ക്ക് തുണയായത്. എതിരാളികളുടെ ഉറച്ച ഗോളവസരങ്ങൾ പലതും തട്ടിയകറ്റി കോട്ടപോലെ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ രക്ഷപെടുത്തലുകളാണ് ടീമിന്റെ ഈ സ്വപ്നതുല്യമായ മുന്നേറ്റത്തിന് അടിത്തറയിട്ടത്. കണക്കുകളിലും പേരെടുപ്പിലും അർജന്റീനയ്ക്ക് ഒപ്പമെത്തില്ലെങ്കിലും, പരിശീലകൻ ബുബിസ്റ്റയുടെ കീഴിൽ ഇറങ്ങുന്ന കേപ് വെർദെയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പ്രതിരോധത്തിൽ അണിനിരന്ന് കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയെ ഞെട്ടിക്കുക എന്നതാകും ‘ബ്ലൂ ഷാർക്കുകളുടെ’ തന്ത്രം. എന്നാൽ മെസ്സിയുടെ ഫോമും ടീമിന്റെ ഒത്തൊരുമയും അർജന്റീനയ്ക്ക് വൻ മേധാവിത്വം നൽകുന്നു


Kairali News 1 hour ago
Home Flash News