കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് പറഞ്ഞിരുന്നു, നിർദ്ദേശങ്ങൾ കരാറുകാർ അപ്പാടെ അവഗണിച്ചു; മുഖ്യമന്ത്രി വി ഡി സതീശൻ
വയനാട് കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിലവിൽ 2 പേർ മരണപ്പെട്ടതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി വി ഡി സതീശൻ. പരുക്കേറ്റ ഏഴുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായവർക്കായി മീനങ്ങാടിയിൽ നിന്നുള്ള ഫോഴ്സും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള സംഘവും തൃശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സും ഉടൻ സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ എട്ട് എസ്‌കവേറ്ററുകൾ മണ്ണ് നീക്കം ചെയ്യാനായി സംഭവസ്ഥലത്തുണ്ട്. ദുരന്തസ്ഥലത്ത് അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ഈ മാസം 20-ാം തീയതി തന്നെ ഉത്തരവിട്ടിരുന്നതാണ്. ഇതേ വിഷയത്തിൽ പി.ഡബ്ല്യു.ഡി മന്ത്രി കരാറുകാരുടെ യോഗം വിളിച്ചുചേർത്ത് അടിയന്തരമായി മണ്ണ് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നതായും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ കളക്ടറുടെയും മന്ത്രിയുടെയും നിർദ്ദേശങ്ങൾ കരാറുകാർ അപ്പാടെ അവഗണിച്ചു. സ്ക്രാപ്പ് ചെയ്ത് വെച്ചിരുന്ന ഈ മണ്ണ് ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതാണെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നേരിട്ടെത്തി മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.
പ്രദേശത്ത് കഴിഞ്ഞ ദിവസം 225 സെന്റീമീറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. നിലവിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയാണ് അവിടെ പെയ്യുന്നത്. എന്നാൽ ദുരന്തത്തിന് കാരണം അലർട്ടിലെ മാറ്റമല്ലെന്നും മണ്ണ് നീക്കം ചെയ്യാത്ത കരാറുകാരുടെ അനാസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.