കനത്ത ആക്രമണം; ഇറാനിലെ സൈനിക താവളങ്ങൾ തകർക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎസ്
ഇറാന് നേരെ അമേരിക്ക നടത്തിയ ഏറ്റവും പുതിയ സൈനിക ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. യുദ്ധക്കപ്പലുകളിൽ നിന്നും എയർക്രാഫ്റ്റ് കരിയറുകളിൽ നിന്നും ഫൈറ്റർ ജെറ്റുകൾ പറന്നുയരുന്നതും ഇറാനിലെ പ്രധാന സൈനിക താവളങ്ങളിൽ കൃത്യതയോടെ മിസൈലുകൾ പതിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ യുദ്ധത്തിലേക്ക് വഴിമാറുന്ന പശ്ചാത്തലത്തിലാണ് യുഎസ് സെൻട്രൽ കമാൻഡ് (Centcom) ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ജൂലൈ 12-ന് ഇറാനിലുടനീളമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തങ്ങൾ പുതിയ ആക്രമണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. വ്യാപാര കപ്പലുകൾ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷിയെ തകർക്കുക എന്നതായിരുന്നു ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കുന്നു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ചെറിയ സൈനിക ബോട്ടുകൾ എന്നിവയാണ് യുഎസ് തകർത്തത്.
യുദ്ധവിമാനങ്ങൾക്കും കപ്പലുകൾക്കും പുറമെ ആദ്യമായി കടലിലൂടെ ആക്രമണം നടത്തുന്ന അത്യാധുനിക 'സീ ഡ്രോണുകളും' ഈ ദൗത്യത്തിൽ അമേരിക്ക ഉപയോഗിച്ചു. ആഗോള വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്നും, അനാവശ്യമായ ഭീഷണികളിൽ നിന്ന് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ സദാ സന്നദ്ധരാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ പോയ ഒരു കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ഒരു ജീവനക്കാരനെ കാണാതാവുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് അമേരിക്ക വലിയ രീതിയിലുള്ള വ്യോമാക്രമണം നടത്തിയത്. എന്നാൽ പിന്നാലെ ഗൾഫ് മേഖലയിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ കടുത്ത തിരിച്ചടി നൽകിയതായി ഇറാൻ അവകാശപ്പെടുന്നു.
ജോർദാനിലെ പ്രിൻസ് ഹസൻ എയർ ബേസ്, ബഹ്റൈനിലെ യുഎസ് സൈനിക ഡ്രോൺ കമാൻഡ് സെന്റർ, കുവൈറ്റിലെ അലി അൽ സലേം എയർബേസ് എന്നിവ തങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ ബഹ്റൈനിൽ മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് ജനങ്ങളിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപട സ്ഥിതി ചെയ്യുന്നത് ബഹ്റൈനിലാണ്. യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാനിലെ വിവിധ നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും ഒരാൾ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.